വെള്ളംകുളങ്ങര ചുണ്ടൻ (വലതുവശം) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
അമ്പലപ്പുഴ: ടി.എസ്. കനാലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ വള്ളംകളി പ്രേമികളില്‍ ആവേശത്തിരയുയര്‍ത്തിയ കരുമാടി ജലോത്സവത്തിൽ വെള്ളംകുളങ്ങര ചുണ്ടന് കിരീടം. വഞ്ചിപ്പാട്ടിലും ആര്പ്പോവിളികളികളിലും ആവേശം പകര്‍ന്ന തുഴത്താളത്തില്‍ ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര ഒമ്പതാമത് കരുമാടി ജലോത്സവത്തിൽ ഒന്നാമതെത്തുകയായിരുന്നു.
കരുമാടിത്തോട്ടിലെ ഓളപ്പരപ്പില്‍ രണ്ട് ട്രാക്കുകളിലായി നടന്ന ഫൈനലില്‍ ഒപ്പത്തിനൊപ്പം നടന്ന മത്സരത്തിൽനിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് വെള്ളംകുളങ്ങര കിരീടം നേടിയത്. ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതും ആനാരി ബോട്ട് ക്ലബ്ബിന്റെ ആനാരി ചുണ്ടൻ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ സെന്റ് ജോസഫ് ഒന്നും ശരവണൻ രണ്ടും ഡാനിയൽ മൂന്നും കറുപ്പുപറമ്പൻ നാലും സ്ഥാനം നേടി.
ഫൈബർ ചുണ്ടനിൽ മഹാദേവികാടിനാണ് ഒന്നാം സ്ഥാനം. വൈഗ രണ്ടാമതെത്തി. വെപ്പ് എ ഗ്രേഡിൽ നവജ്യോതി ഒന്നും ഷോട്ട് പുളിക്കത്തറ രണ്ടും സ്ഥാനം നേടി. വെള്ളവും വള്ളവും ജീവിതത്തിന്റെ ഭാഗമായ അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളും കരുമാടിക്കുട്ടൻസും ജലോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച കരുമാടി ജലോത്സവം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. ജി. സുധാകരൻ എംഎൽഎ മുഖ്യാതിഥിയായി. അമ്പലപ്പുഴ ഡിവൈഎസ്പി ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട് എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ നൽകി. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിച്ചു.