സുൽത്താൻ ബത്തേരി: വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കാടും നാടും വേർതിരിച്ച് 15 അടി ഉയരത്തിൽ കോണ്ക്രീറ്റ് മതിൽ നിർമിക്കണമെന്ന് വയനാട് എക്യൂമെനിക്കൽ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
വന്യമൃഗആക്രമണങ്ങൾരൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടുവ ആക്രമണത്തിൽ അഞ്ചും കാട്ടാന ആക്രമണത്തിൽ മൂന്ന് വർഷത്തിനിടെ 18 ഉം ആളുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം ആറു പേരെ കാട്ടാന വകവരുത്തി. കാട്ടുപന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യംമൂലം നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കയാണ്.
വനാതിർത്തി പ്രദേശങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിഭൂമി തരിശുകിടക്കുകയാണ്. വിദ്യാർഥികൾക്ക് സ്കൂളുകളിലേക്കും സാധാരണക്കാർക്ക് ദൈനംദിന ആവശ്യങ്ങൾക്ക് വീടിനു പുറത്തും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വന്യമൃഗ ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും സ്ഥിരം തൊഴിലും ഉറപ്പാക്കണം. കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സർക്കാർ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ഫാ. ഡോ. മത്തായി അതിരംപുഴയിൽ ഉദ്ഘാടനം ചെയ്തു.
ഫാ. സാം പ്രകാശ് അധ്യക്ഷത വഹിച്ചു. ഫാ. വിപിൻ, സിബിച്ചൻ കരിക്കേടം, സാജു പുലിക്കോട്ടിൽ, എൻ.എ. ബില്ലിഗ്രഹാം, പ്രഫ. എ.വി. തര്യത്, റോയി വർഗീസ്, വി.പി. തോമസ്, രാജൻ തോമസ്, ഫാ.തോമസ് മണക്കുന്നേൽ, ഫാ.അനീഷ് ജോർജ്, മോണ്.സെബാസ്റ്റ്യൻ കീഴ്പ്പള്ളിൽ, ജോജി ചാക്കോ, ഫാ.അഖിലേഷ് സഖറിയ, ഫാ. പി.എം. അനീഷ്, സഖറിയ വർഗീസ്, വിനയ ഹെലൻ, സി.ഇ. ഫിലിപ്പ്, വിൻസന്റ് വട്ടപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad