കൗൺസിലർ സുഗതൻ
പേരൂര്‍ക്കട: കാപ്പ കേസില്‍ അറസ്റ്റിലായ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്. സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുമെന്നു സിപിഎം നേതൃത്വം അറിയിച്ചു.
നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെടുകയും വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ രണ്ടുയുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണു സുഗതനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോള്‍ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. ക്രിമിനല്‍ക്കേസ് പ്രതിയായിട്ടുകൂടി സുഗതനെ സംരക്ഷിക്കുന്ന നിലപാടാണ് മേയര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതൃത്വം സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം.
സുഗതന് തുടര്‍ച്ചയായുള്ള രണ്ടു നഗരസഭാ കൗണ്‍സിലില്‍ പങ്കെടുത്തില്ല. അടുത്ത കൗണ്‍സിലില്‍ പങ്കെടുക്കാനും സാധിക്കില്ല. ഇതുതന്നെ ഇയാളെ അയോഗ്യനാക്കാന്‍ അധികമാണ്. അതേസമയം സുഗതന് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുമെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പരാതിനല്‍കുമെന്നും സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്.
നിലവില്‍ വാഴോട്ടുകോണം വാര്‍ഡിന്റെ ഭരണം മേയര്‍ വി.വി. രാജേഷ് ഏറ്റെടുത്തിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞ് സുഗതന് എത്തുമ്പോള്‍ ഇദ്ദേഹത്തിനു കൗണ്‍സിലര്‍ സ്ഥാനം നല്കാനാണുനഗരസഭാ ഭരണനേതൃത്വത്തിന്റെ നീക്കം. അതേസമയം സുഗതന്റെ കൗണ്‍സിലര്‍സ്ഥാനം റദ്ദാക്കുന്ന പക്ഷം വാര്‍ഡില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. അങ്ങനെയെങ്കില്‍ ബിജെപിക്ക് വാര്‍ഡ് നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഏറെ സംശയമുണ്ട്.
ഒരു സ്വതന്ത്രന്റെ പിന്തുണയോടുകൂടി നഗരസഭ ഭരിക്കുന്ന ബിജെപിക്കും ഇതു തിരിച്ചടിയാകും. അതുകൊണ്ടുതന്നെ സുഗതന്റെ കൗണ്‍സിലര്‍സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ബിജെപി നേതൃത്വവും നഗരസഭയും.
Tags : Local News Nattuvishesham Thiruvananthapuram