കുളത്തൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിലെ ഒരുമ ജെ.എല്‍.ജി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കോണം പാടശേഖരത്തില്‍ ഞാറു നട്ടപ്പോള്‍.
നെയ്യാറ്റിന്‍കര : തരിശായിരുന്ന പാടശേഖരത്ത് കൃഷിഭവനും പഞ്ചായത്തും കര്‍ഷകരുമൊക്കെ ആത്മാര്‍ഥമായി കരങ്ങള്‍ കോര്‍ത്തപ്പോള്‍ ഞാറുകളുടെ സാമീപ്യമുണ്ടായി. നെല്ലിക്കോണത്തെ ഈ അധ്വാനത്തിന് മികച്ച വിളവുകളാല്‍ വിസ്മയം തീര്‍ക്കാനുള്ള യജ്ഞത്തില്‍ പഞ്ചായത്തിലെ കുടുംബശ്രീയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കുടുംബശ്രീയുടെ കീഴിലുള്ള ഒരുമ ജെ.എല്‍.ജി എന്ന വനിതാ കൂട്ടായ്മ രണ്ടര എക്കറോളം പാടം നെല്‍കൃഷിക്കായി ഏറ്റെടുത്തു.
ഒരുമയിലെ വനിതകള്‍ ഓണം വിപണി ലക്ഷ്യമിട്ട് ഒരേക്കറോളം പച്ചക്കറി കൃഷി നേരത്തെ ആരംഭിച്ചു. അതോടൊപ്പം പൂ കൃഷിയുമുണ്ട്. പതിറ്റാണ്ടുകളായി ആരും തിരിഞ്ഞു നോക്കാനില്ലാതെ തരിശായിരുന്ന നെല്ലിക്കോണം പാടത്ത് ജനകീയ പിന്തുണയോടെ ഈയിടെയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൃഷിയുടെ നന്മ നെഞ്ചേറ്റുന്ന പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് നെല്‍കൃഷിയെന്ന ദൗത്യം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചെയര്‍പേഴ്സണ്‍ ലത റസ്സല്‍ "ദീപിക' യോട് പറഞ്ഞു. ഒരുമ ജെ എല്‍ ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കൂട്ടായ്മയില്‍ ആകെ അഞ്ചു പേരാണ്.
പ്രസിഡന്റ് ലൈല, സെക്രട്ടറി ദീപ്തി, അംഗങ്ങളായ പ്രസന്ന, ഗിരിജ, വിജി എന്നിവരെല്ലാം കാര്‍ഷിക പരിജ്ഞാനമുള്ളവരാണെന്നതും ശ്രദ്ധേയം. കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് നെല്‍കൃഷി ചെയ്യുന്നത്.
നെല്ലിക്കോണത്തെ രണ്ടര ഏക്കറോളം പാടത്തിലെ അന്‍പത് സെന്റില്‍ ഇതിനോടകം ഞാറു നട്ടുകഴിഞ്ഞു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ജിനേഷ് ഞാറു നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പുഷ്പാ സനൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഗ്ലിംസൺ, പഞ്ചായത്ത് അംഗം ശിബികുമാർ, മറ്റു ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ - സി ഡി എസ് അംഗങ്ങൾ, കർഷകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീയുടെ തനതു പരിപാടിയായാണ് നെല്‍കൃഷി ഇക്കുറി കൈകാര്യം ചെയ്യുന്നതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.