എഴുമറ്റൂർ സർവീസ് സഹകരണബാങ്കിന്റെ ശതാബ്ദിയാഘോഷങ്ങൾ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
മല്ലപ്പള്ളി: കേരളത്തിലെ സഹകരണ മേഖലയ്ക്ക് എന്നും ഉയർത്തെഴുന്നേല്പിന്റെ ചരിത്രമാണ് അവകാശപ്പെടാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധന സമയത്ത് സഹകരണ മേഖലയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായി.
എന്നാൽ അതിനെ ശക്തമായി കേരളത്തിലെ സഹകരണ മേഖല പ്രതിരോധിച്ചു. സഹകരണ മേഖലയെ ഒപ്പം നിർത്തുന്ന സമീപനമാകണം സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നു പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളിൽ നിന്ന് കരകയറി വന്ന ചരിത്രമാണ് എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിനുള്ളത്. പരസ്പര സഹായ സംഘമായി ആരംഭിച്ച് ഇന്ന് മികച്ച സർവീസ് സഹകരണ ബാങ്ക് ആയി മാറിയതിന്റെ ചരിത്ര വഴികൾ പരിശോധിക്കുമ്പോൾ സഹകാരികളുടെ അർപ്പണ മനോഭാവത്തിനും, ജനപിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഴകുളം മധു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആദരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അംഗം പി.ആർ. പ്രസാദ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ബാങ്ക് സെക്രട്ടറി സി. അലക്സാണ്ടർ റിപ്പോർട്ട് അവതരിപ്പിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ജില്ലാ ചെയർപേഴ്സൺ ബിന്ദു ചന്ദ്രമോഹൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ടി. മുരളി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയൻ പുളിക്കൽ,സ്വാഗതസംഘം ജനറൽ കൺവീനർ കെ. വിജയ വർമ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News cooperative sector Pinarayi