കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെട്ട മോൺ. തോമസ് ആനിമൂട്ടിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിനും അതിരൂപതയിലെ വൈദിക, അല്മായ പ്രതിനിധികൾ
കോട്ടയം: നാലാം നൂറ്റാണ്ടു മുതല്‍ കേരളക്കരയില്‍ നിലനില്കുന്ന ക്നാനായ സമൂഹത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയ്ക്കും സഭാ സ്നേഹത്തിനുമുള്ള അംഗീകാരമാണു പുതിയ സഹായമെത്രാന്‍ പദവി. 115 വര്‍ഷം പിന്നിടുന്ന കോട്ടയം ക്നാനായ അതിരൂപതയ്ക്കു നാളിതുവരെ ഏഴു മെത്രാന്മാരെയാണ് ഇടയന്മാരായി ലഭിച്ചത്. ഒരു അതിരൂപതയുടെ കീഴില്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു നൂറുമേനി വിളവു കൊയ്യുന്ന ക്നാനായ സമൂഹത്തിനു സീറോമലബാര്‍ സഭ നല്കിയ ആദരവാണ് അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസായ മോണ്‍. തോമസ് ആനിമൂട്ടിലിന്റെ മേല്പട്ട ശുശ്രൂഷാ പദവി.
മധ്യപൂര്‍വ ദേശത്തുനിന്നു വ്യാപാരിയായ ക്നായി തൊമ്മന്റെ നേതൃത്വത്തില്‍ ഉര്ഹായിലെ മാര്‍ യൗസേപ്പും ഏതാനും വൈദികരും ഡീക്കന്മാരും 72 കുടുംബങ്ങളും എഡി 345ല്‍ കേരളത്തില്‍ കുടിയേറി പാര്‍ത്തതോടെയാണ് ക്നാനായ സമുദായം രൂപപ്പെട്ടത്. ഭാരതത്തിലെ മാര്‍ത്തോമ നസ്രാണിസമൂഹവുമായി ചേര്‍ന്നു വളര്‍ന്ന ഈ സമൂഹത്തിനു മാത്രമായി 1911ല്‍ വികാരിയത്ത് സ്ഥാപിക്കപ്പെട്ടതോടെയാണ് ക്നാനായ സമൂഹം പ്രത്യേക സഭാ സമൂഹമായത്.
1923ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി രൂപപ്പെട്ടപ്പോള്‍ കോട്ടയം രൂപതയുമായി. മാര്‍ത്തോമ പാരമ്പര്യം പേറുന്ന പൗരസ്ത്യ സുറിയാനി സഭയില്‍നിന്ന് കേരളത്തിലേക്കു കുടിയേറിയ ക്നാനായ സമൂഹം തങ്ങളുടെ സുറിയാനി പാരമ്പര്യങ്ങളെയും കല്‍ദായ ആരാധനക്രമത്തെയും മുറുകെപ്പിടിച്ച് ഭാരതത്തിലെ മാര്‍തോമ ക്രൈസ്തവസമൂഹത്തിന് ഊര്‍ജം പകര്‍ന്നു നിലനില്‍ക്കുന്നതിനൊപ്പം ക്നാനായ സഭയും ക്നാനായ ജനതയും ലോകമെമ്പാടും വ്യാപിച്ച് തനിമയിലും ഒരുമയിലും സഭാസ്നേഹത്തിലും അടിയുറച്ചു കഴിയുന്നു.
തെക്കുംഭാഗ ജനത്തിനുവേണ്ടി കോട്ടയം രൂപത 1911ല്‍ സ്ഥാപിതമായപ്പോള്‍ നിയമിതനായ മാര്‍ മാത്യു മാക്കീല്‍ മെത്രാന്റെ പിന്‍ഗാമികളായി, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശേരി എന്നിങ്ങനെ മൂന്നു മെത്രാന്മാര് അഭിഷിക്തരായി. അതിരൂപതയായി ഉയര്‍ത്തിയപ്പോള്‍ ആദ്യ ആര്ച്ച്ബിഷപ്പായത് മാര്‍ കുന്നശേരിയാണ്.
മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് ഇപ്പോള്‍ കോട്ടയം ആര്‍ച്ച്ബിഷപ്. സഹായമെത്രാന്മാരായി മാര്‍ ജോസഫ് പണ്ടാരശേരിയിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും മാര്‍ മൂലക്കാട്ടിനൊപ്പം അജഗണങ്ങളെ നയിക്കുന്നു. ക്നാനായ സമൂഹത്തിലെ സീറോമലങ്കര വിഭാഗത്തിനുവേണ്ടിയുള്ള പ്രത്യേക ശുശ്രൂഷയാണ് ഗീവര്‍ഗീസ് മാര്‍ അപ്രേമിനുള്ളത്.
1943 മുതല്‍ വടക്കേ മലബാറിലേക്കും ദക്ഷിണ കാനറയിലേക്കും കുടിയേറിയ ക്നാനായക്കാര്‍ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ നിര്‍ണായകമായ സ്വാധീനമാണു ചെലുത്തിയത്. കോട്ടയം അതിരൂപതയില്‍ ഇപ്പോള്‍ 14 ഫൊറോനകളിലായി ഒന്നര ലക്ഷത്തിലധികം ആളുകളുണ്ട്.
Tags : NattuVishesham DistrictNews