ഡാജി ഓടയ്ക്കൽ
വെള്ളരിക്കുണ്ട്: മലയോരത്ത് കുടിയേറ്റത്തിനു ശേഷമുള്ള ആദ്യ തലമുറയിലെ ബിരുദധാരിയും അധ്യാപകനുമായ മടത്തിക്കാട്ടുകുന്നേൽ ജോർജ് അധ്യാപന രംഗത്ത് കാലം വരുത്തിയ മാറ്റങ്ങളുടെ നേർസാക്ഷിയാണ്. ഗതാഗതവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതിരുന്ന കാലത്ത് പഠിച്ചുവളർന്ന തലമുറകളിൽ നിന്ന് വിജ്ഞാനം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ഇന്നത്തെ തലമുറയിലേക്കുള്ള മാറ്റം നേരിട്ടു കണ്ടറിഞ്ഞ അധ്യാപകൻ.
പഴയ മലബാർ മേഖലയിൽ ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ ചേർന്ന് ബിരുദവും സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയാണ് ജോർജ് 1971ൽ അധ്യാപനമേഖലയിലെത്തുന്നത്. അന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ഒരാളിനുമുന്നിൽ വലിയ ശമ്പളം ലഭിക്കുന്ന മറ്റു പല തൊഴിൽമേഖലകളും ഉണ്ടായിരുന്നെങ്കിലും അധ്യാപനത്തോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടാണ് ഇദ്ദേഹം ഈ മേഖലയിലെത്തിയത്. മികച്ച കർഷകരെന്നതിനൊപ്പം ബിസിനസിലും
തനതായ ഇടം കണ്ടെത്തിയവരായിരുന്നു കുടുംബാംഗങ്ങൾ. മലയോരത്തെ ആദ്യത്തെ റബർ നഴ്സറിയും വെള്ളരിക്കുണ്ടിലെ വീനസ്, കാസിനോ തിയറ്ററുകളും ഇവരുടെ കുടുംബാംഗങ്ങളുടേതായിരുന്നു. പയ്യന്നൂരിനു സമീപമുള്ള കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലാണ് ജോർജ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പരപ്പ, കൊല്ലം ജില്ലയിലെ നെട്ടയം, വീണ്ടും കാസർഗോഡ് ജില്ലയിലെ അമ്പലത്തറ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായാണ് സർവീസിൽനിന്ന് വിരമിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമള ദേവിയും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ വിനോദ് കുമാറും അടക്കമുള്ളവർ ജോർജ് സാറിന്റെ ശിഷ്യരാണ്.
പരപ്പയിൽ ജോലിചെയ്തിരുന്ന കാലത്തുപോലും എല്ലാ ദിവസവും വെള്ളരിക്കുണ്ട് നിന്ന് ആറു കിലോമീറ്റർ നടന്നാണ് പോയിരുന്നതെന്ന് ജോർജ് സാർ ഓർക്കുന്നു. അന്ന് ഗതാഗത സംവിധാനങ്ങൾ അത്രയ്ക്കു പരിമിതമായിരുന്നു. അധ്യാപകരുടെ അവസ്ഥ അങ്ങനെയാണെങ്കിൽ കുട്ടികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഇപ്പോൾ അധ്യാപകരായാലും കുട്ടികളായാലും വീട്ടുമുറ്റത്തുനിന്ന് നേരെ വാഹനത്തിൽ കയറി സ്കൂൾമുറ്റത്ത് ചെന്നിറങ്ങുകയാണ്. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പക്ഷേ ഏതു മേഖലയിലായാലും മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ലല്ലോ. അന്ന് അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിലുംശാസനകളുടെയും അകൽച്ചയുടെയുമൊക്കെ അന്തരീക്ഷമുണ്ടായിരുന്നു. ഇപ്പോൾ അത് നേർത്തുനേർത്ത് ഇല്ലാതായി. പലപ്പോഴും അധ്യാപകരും കുട്ടികളും പരസ്പരം സഹായിക്കുന്ന കൂട്ടുകാരെപ്പോലെയായി.
വിശ്രമജീവിതകാലത്തും കാർഷികമേഖലയിൽ സജീവമാണ് ജോർജ് സാർ. ഭാര്യ ക്ലാരമ്മ ഒന്നരവർഷം മുമ്പ് മരിച്ചു. മക്കളായ നിധീഷും മിഥുനും ബിസിനസ് രംഗത്താണ്.
Tags : teacher NattuVishasham DistrictNews