മരത്തിന്റെ ശിഖിരം റോഡിലേക്ക് പതിച്ചപ്പോൾ
സ്കൂട്ടര്‍ യാത്രികൻ അദ്ഭുതകരമായി രക്ഷപെട്ടു
നെടുമങ്ങാട് : തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരുത് മരത്തിന്റെ ശിഖരം റോഡിലേക്ക് പതിച്ചു. ചുള്ളിമാനൂർ മഞ്ഞകോട്ടമൂലയിൽ ഇന്നലെ പുലർച്ചെ ഒന്നിനാണ് സംഭവം. ടോൾ ജംഗ്ഷൻ സ്വദേശി ജിയാസും കുടുംബവും തെങ്കാശിയിൽ നിന്ന് തിരികെ വരുന്ന വഴിയിൽ മരം വാഹനത്തിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ കടന്നുപോയ ഉടൻ മരം റോഡിലേക്ക് പതിക്കുകയായിരുന്നു.
പാലോട് സ്വദേശിയായ സ്കൂട്ടർ യാത്രികൻ മരത്തിനടിയിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരിന്നു. റോഡിൽ നിന്ന പോസ്റ്റുകൾ തകർന്നു. മരം അപകട അവസ്ഥയിലാണെന്നും മുറിച്ചു മാറ്റണമെന്നും നാട്ടുകാർ നിരവധി തവണ ആനാട് പഞ്ചായത്തിലും പിഡബ്ളിയു ഡിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരത്തിന്റെ ശിഖരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.