ഏഴംകുളം കൈപ്പട്ടൂർ റോഡിൽ രണ്ടാംകുറ്റിയിലുള്ള കൊടും വളവ്.
അടൂർ: ഏഴംകുളം – കൈപ്പട്ടൂർ റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ റോഡിൽ കൊടുമൺ വാഴവിള പാലത്തിന് വടക്കുവശത്തായി ഉണ്ടായ രണ്ട് അപകടങ്ങളിൽ ഒരു ബൈക്ക് യാത്രികനും ഒരു വഴിയാത്രക്കാരിയും മരിച്ചിരുന്നു. അമിതവേഗം, മതിയായ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അപകടസാധ്യതയുള്ള വളവുകളിൽ റിഫ്ലക്ടർ മിററുകൾ സ്ഥാപിക്കാത്തത് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
63 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് വികസിപ്പിച്ചത്. ഒമ്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തി, മൊത്തം 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിച്ചത്. റോഡ് വികസിപ്പിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതോടെ അപകടങ്ങളും വർധിക്കുകയാണ്. മിക്ക ദിവസങ്ങളിലും ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്.
റോഡിൽ വേഗ നിയന്ത്രണത്തിനായി കാമറകൾ, ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവയുടെ അഭാവം എന്നിവയാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ഉപറോഡുകൾ സംഗമിക്കുന്ന ജംഗ്ഷനുകളിലും അപകടസാധ്യതയുള്ള വളവുകളിലും റിഫ്ലക്ടർ മിററുകൾ ഇല്ലാത്തതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തുകൂടി പോലും വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. സ്കൂളുകൾക്ക് മുന്നിലുള്ള സീബ്രാ ലൈനുകളിൽ പോലും വാഹനങ്ങൾ വേഗം കുറയ്ക്കാത്തതും വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.