മന്ത്രി എ.പി. അനില്‍കുമാര്‍ പ്രസംഗിക്കുന്നു.
ഇടുക്കി: ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന വീഴ്ചമൂലം പൊതുജനങ്ങളില്‍നിന്ന് പരാതികളുണ്ടാകരുതെന്ന് അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 10 ലക്ഷം ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യു വകുപ്പ് അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണം. നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടാം ഭൂപരിഷ്കരണ നിയമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസം നീക്കും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റവന്യു വകുപ്പിന് കൂടുതല്‍ വാഹനം ലഭ്യമാക്കും. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി ഇതിനാവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടും. താത്കാലികമായി കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കും. കൂടാതെ, ഇടുക്കിയിലെ ദുഷ്കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും.
ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അവതരിപ്പിച്ചു. 2011 മുതല്‍ ജില്ലയില്‍ 54,485 എല്‍എ പട്ടയങ്ങളും 258 എല്‍ടി പട്ടയങ്ങളും 4,421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. 55,214 എല്‍എ പട്ടയ അപേക്ഷകളാണ് അവശേഷിക്കുന്നത്. 237 എല്‍ടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് തീര്‍പ്പാക്കാനുള്ളത്. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
പട്ടികവര്‍ഗ ഉന്നതികളിലെ 800ലധികം കൈവശങ്ങള്‍ക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിന് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. അനധികൃത കൈയേറ്റം സംബന്ധിച്ച് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 112 കേസുകളിലായി 234.20 ഹെക്ടര്‍ കൈയേറ്റം ഒഴിപ്പിച്ചു. ഡിജിറ്റല്‍ സര്‍വേ 13.07 ശതമാനമാണ് ജില്ലയിൽ പൂര്‍ത്തിയായത്. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 804 അപേക്ഷകളില്‍ ധനസഹായം അനുവദിച്ചു. 125 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളതെന്നും കളക്ടര്‍ അറിയിച്ചു. റവന്യു സെക്രട്ടറി കെ. ജീവന്‍ബാബു, സര്‍വേ വകുപ്പ് ഡയറക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, എഡിഎം മിനി കെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.