ഹേമന്ത് കൃഷ്ണയെ രാജൻ ജെ.പല്ലൻ എംഎൽഎ അനുമോദിച്ചപ്പോൾ.
തൃശൂർ: അച്ഛനോടൊപ്പം വാടകമുറി കാണാനെത്തി കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി യുവാവ്. എറണാകുളത്തുള്ള കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാരനായ കാരൂർ തങ്ങാലൂർ പള്ളിക്കു സമീപം എടത്തരവീട്ടിൽ സുരേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകൻ ഹേമന്ത് കൃഷ്ണയാണു (24) രക്ഷകനായത്. വിയ്യൂർ റോസ ബസാർ നാരായണീയത്തിൽ അമ്മയുടെ അനിയത്തി സന്ധ്യയുടെ വീട്ടിലാണു താമസം. വിയ്യൂർ സർവീസ് സഹകരണ ബാങ്കിനു മുന്നിൽ രാത്രി ഏഴരയോടെയാണു സംഭവം.
വാടകമുറിക്കകത്തുള്ള വാതിൽ തുറന്നാലുടൻ ആൾമറയില്ലാത്ത കിണറാണ്. കുട്ടിയും അച്ഛനും മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ ഇരുട്ടായിരുന്നു. കിണർ ഉള്ളത് അറിയാതെ വാതിൽ തുറന്നുകടന്നപ്പോഴാണ് കുട്ടി കിണറ്റിൽ വീണത്. ഇതോടെ കുട്ടിയുടെ അച്ഛൻ കടമുറിക്കു പുറത്തെത്തി ആളുകളോടു വിവരം പറയുകയായിരുന്നു.
സമീപത്തെ കടയിൽ പച്ചക്കറി വാങ്ങാൻ എത്തിയതായിരുന്നു ഹേമന്ത് കൃഷ്ണ. കേട്ടയുടൻ കടമുറിക്കുള്ളിലെത്തി ഫോണിലെ ടോർച്ച് വെളിച്ചത്തിൽ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് കുട്ടിയെ ആളുകൾ ഇട്ടുനല്കിയ പച്ചക്കറി കൊണ്ടുവരുന്ന മരക്കൂട്ടിലേക്കുകയറ്റിയാണു രക്ഷപ്പെടുത്തിയത്. കിണറിന്റെ ആൾമറയുടെ മറുഭാഗത്തു റോഡാണ്. കുന്നംകുളം സ്വദേശിയുടെ കുട്ടിയാണു കിണറ്റിൽ വീണത്.
സ്വയംരക്ഷപോലും നോക്കാതെ, സന്ദർഭോചിതമായി രക്ഷാപ്രവർത്തനം നടത്തിയ ഹേമന്ത് കൃഷ്ണയെ രാജൻ ജെ.പല്ലൻ എംഎൽഎ അനുമോദിച്ചു. കൗൺസിലർമാരായ അരുൺ തടത്തിൽ, ജോയ് ബാസ്റ്റ്യൻ ചാക്കോള, ഷിബു പൊറത്തൂർ, കോലഴി ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് കോലഴി , കോൺഗ്രസ് നേതാക്കളായ ശശീന്ദ്രൻ കോപ്പായി, പി.ആർ. രാഗേഷ്, സി.എസ്. മുരളീധരൻ, രാജാറാം എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.