ആർട്ടിസ്റ്റ് ഇൻ റസിഡൻസ് പരിപാടിയിൽ അനൂപ് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം
തൃശൂർ: കേരളത്തിന്റെ പരന്പരാഗത ചുമർചിത്രകലയിലൂടെ ദേശീയാംഗീകാരം നേടി തൃശൂർ സ്വദേശി എൻ.ജി. അനൂപ്. രാഷ്ട്രപതിഭവനിൽ സംഘടിപ്പിച്ച പത്തുദിവസംനീണ്ട ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് 2026 പരിപാടിയിൽ അനൂപ് കേരളത്തിന്റെ പാരന്പര്യ ചിത്രകല രാജ്യത്തിനു പരിചയപ്പെടുത്തി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പന്ത്രണ്ടുപേർ മാത്രമാണ് ഈ പരിപാടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ കലാപാരന്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. പാരന്പര്യചിത്രകലാരംഗത്ത് ശ്രദ്ധേയരായ കലാകാരൻമാർക്കൊപ്പം കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അനൂപ് പറഞ്ഞു.
ജൂലൈ 19 മുതൽ 29 വരെ സംഘടിപ്പിച്ച പരിപാടിയിൽ പ്രാവുകളും വേട്ടക്കാരനും എന്ന പഞ്ചതന്ത്രകഥയെ ആസ്പദമാക്കിയാണ് അനൂപ് ചിത്രം വരച്ചത്. കേരള ചുമർചിത്രപാരന്പര്യത്തിൽ ആകൃഷ്ടയായ രാഷ്ട്രപതി ചിത്രത്തെയും ചിത്രകാരനെയും അഭിനന്ദിച്ചു.
2009ൽ കാനഡയിലെ എലിസബത്ത് ഗ്രീൻഷീൽഡ്സ് ഫൗണ്ടേഷൻ ഗ്രാന്റും 2018-ൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂണിയർ ഫെലോഷിപ്പും, 2020ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്കാരവും അനൂപിനു ലഭിച്ചിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിൽനിന്നു ചിത്രകലയിൽ ബിരുദം നേടിയ അനൂപ് കോൽക്കത്ത വിശ്വഭാരതി ശാന്തിനികേതൻ സർവകലാശാലയിലാണു പഠനം പൂർത്തീകരിച്ചത്. നിലവിൽ കോൽക്കത്തയിലെ വിശ്വബംഗ്ല യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ഫാക്കൽറ്റിയാണ്. കണിമംഗലം മങ്കുഴി വീട്ടിൽ മാതാപിതാക്കൾക്കും ഭാര്യ ബനശ്രീ, മകൻ സ്വരാഗ് എന്നിവർക്കുമൊപ്പമാണു താമസം.