ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ മേഖലയിൽ രാത്രിയായാൽ മോഷണം വ്യാപകമാകുന്നതായി പരാതി. മൊബൈൽ, പേഴ്സുകളും പണവും തട്ടിപ്പറിക്കൽ എന്നിവ നടക്കുന്നതായാണ് ട്രെയിൻ യാത്രക്കാരുടെ പരാതി.
ശനിയാഴ്ച രാത്രി ഇതര സംസ്ഥാനക്കാരനെ തടഞ്ഞുനിർത്തി 13,800 രൂപയോളം കവർന്നെടുത്തതാണ് മോഷണ പരന്പരയിൽ അവസാനത്തേത്. കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെ റെയിൽവേ മേൽ നടപ്പാലത്തിലൂടെ മറുവശത്തേക്ക് കടക്കുമ്പോൾ മുഖത്തേക്ക് കുരുമുളക് പൊടി സ്പ്രേ അടിച്ച ശേഷം ഇതരംസംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പേഴ്സ് തട്ടിയെടുത്ത സംഭവവുമുണ്ടായി. നേരത്തെയും ഈ പരിസരത്ത് നിരവധി കവർച്ചകളാണ് നടന്നിട്ടുള്ളത്.
ആലുവ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാട മൊഴികെ എല്ലായിടവും കാടുപിടിച്ച് കിടക്കുകയാണ്. ട്രെയിൻ കാത്തു നിൽക്കുന്ന വനിതാ യാത്രക്കാരോട് ചെറിയ തുക ചോദിച്ച് അടുത്ത് വന്ന ശേഷം ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടുന്നതായും പരാതിയുണ്ട്. പ്ലാറ്റ്ഫോമിന് തുടക്കവും ഒടുക്കവും മതിയായ വെളിച്ചമില്ല. ഇത് മുതലാക്കിയാണ് മോഷണം.
മതിയായ സേനാംഗങ്ങൾ ഇല്ലാത്തതിനാൽ എല്ലാ പ്ലാറ്റ്ഫോമിലും ശ്രദ്ധിക്കാനാകുന്നില്ലെന്ന് റെയിൽവേ പോലീസ് പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എല്ലാ പ്ലാറ്റ്ഫോമിലേക്കും കയറാവുന്ന സ്ഥിതിയാണ് ആലുവയിലുള്ളത്.
പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനായി നിരവധി കാടുമൂടിയ വഴികളാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ കുത്തനെ കയറ്റമാണ്. യാത്രക്കാർക്കോ പോലീസിനോ ഓടി രക്ഷപ്പെടുന്ന കള്ളന്മാരെ പിടികൂടാനും കഴിയാറില്ല. കൂടുതൽ പോലീസുകാരെ നിയമിക്കാനും പട്രോളിംഗ് നടത്താനും അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Thieves are running