ചെറുപുഴയിൽ കെപിഎസ്ടിഎ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലെത്തിയ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ വോട്ടഭ്യർഥിക്കുന്നു.
ചെറുപുഴ: പയ്യന്നൂരിൽ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. ചെറുപുഴയിൽ കെപിഎസ്ടിഎ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരനായ ഒരാളെ തെരഞ്ഞെടുത്തയക്കണോ എന്നതാണ് ജനങ്ങളുടെ മുമ്പിലുള്ള പ്രധാന പ്രശ്നമെന്നും എൽഡിഎഫിൽ ടി.ഐ. മധുസൂദനല്ല സ്ഥാനാർഥിയെങ്കിൽ താൻ മത്സരിക്കില്ലായിരുന്നുവെന്നും ഇനിയൊരിക്കലും മത്സരരംഗത്തുണ്ടാകില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഇത്തവണ എൽഡിഎഫിൽ പുറമെയും അകമെയും അടിയൊഴുക്കുകളുണ്ട്. അതുകൊണ്ട് ആളുകളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ്. തനിക്കു വേണ്ടി പ്രകടനം നടത്തിയവരെ മർദ്ദിച്ചൊതുക്കാൻ ശ്രമിച്ചു. എന്റെ വീടിന് മുന്നിൽ പ്രകടനം നടത്തി പടക്കം പൊട്ടിച്ചു.
എനിക്കനുകൂലമായി നിന്നവരിൽ ഒരാളുടെ ബൈക്ക് കത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കിയ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തി ഓഫീസ് നീക്കം ചെയ്തു. അന്നൂരിൽ തനിക്ക് ചുമരെഴുത്ത് നടത്തിയിടത്ത് രാത്രിയുടെ മറവിൽ എൽഡിഎഫിനായി ചുമരെഴുതി.
തെരഞ്ഞെടുപ്പിൽ പ്രകോപനമുണ്ടാക്കി ഭയപ്പെടുത്തി എങ്ങിനെ അനുകൂലമാക്കാമെന്നാണ് എൽഡിഎഫ് ചിന്തിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.