മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ ബോധവത്കരരണത്തിൽ നിന്ന്.
മട്ടന്നൂർ: ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശത്തെ സുരക്ഷയെക്കുറിച്ച് ബോധവത്കരണവുമായി ഗെയ്ൽ ഇന്ത്യ ലിമിറ്റഡ് അതോറിറ്റി.
പോലീസ്, അഗ്നിശമന വിഭാഗം, സ്കൂൾ, നാട്ടുകാർ എന്നിവർക്കാണ് ബോധവത്കരണം നൽകിയത്. നഗരത്തിലെയും കൃഷിയിടങ്ങളിലെയും മറ്റും പൈപ്പ് ലൈൻ കടന്നുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷയും നിർദേശങ്ങളും നൽകുന്നതിനാണ് ബോധവത്കരണം നൽകി വരുന്നത്.
ജില്ലയിൽ 121 കിലോ മീറ്റർ ദൂരത്തിലൂടെയാണ് ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഓരോ 16 കിലോ മീറ്ററിലും ഗ്യാസ് പൈപ്പ് ലൈനിൽ സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. കൂടാളി പഞ്ചായത്തിൽ വീടുകളിൽ അടക്കം ഗ്യാസ് കണക്ഷൻ നൽകിയിരുന്നു. പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലത്തിനോട് ചേർന്നു ജെസിബി ഉപയോഗിച്ച് കുഴി എടുക്കാനോ കുഴൽക്കിണർ കുഴിക്കാനോ പാടില്ല. പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശത്ത് എന്തെങ്കിലും പ്രവൃത്തി നടത്തണമെങ്കിൽ ഗെയിൽ അഥോറിറ്റിയുടെ അനുമതി വാങ്ങണം. പൈപ്പിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദീകരിച്ചു.
മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് ബോധവത്കരണ ക്ലാസ് നൽകി. മട്ടന്നൂർ സിഐ എം.വി. ബിജു, എസ്ഐ സി.പി. ലിനേഷ് തുടങ്ങിയവർ പങ്കെടുത്തു.