ഷോക്കേറ്റ് ചരിഞ്ഞ കുട്ടിയാന.
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് പ്രദേശവാസിയുടെ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം തള്ളിമറിച്ച റബർ മരം വീണാണു വൈദ്യുതിലൈൻ പൊട്ടിയത്. ഇതു കുട്ടിയാനയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കുംഭാഗത്ത് പുതുക്കുന്നത്ത് ജോണ്‍സന്റെ റബര്‍തോട്ടത്തിലാണ് കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. ചൊവ്വാഴ്ച അർധരാത്രിയോടെ കാട്ടാനക്കൂട്ടത്തിന്റെ ബഹളം കേട്ട പ്രദേശവാസികൾ, പുലർച്ചെ പരിശോധിച്ചപ്പോഴാണ് ആനയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിനുള്ളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണു കുട്ടിയാനയുടെ ശരീരത്തില്‍ ചുറ്റിയ നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഒരു വയസിൽ താഴെയുള്ള കുട്ടികൊമ്പനാണ് ജീവന് നഷ്ടപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന തള്ളയാനയുള്പ്പടെയുള്ള ആനക്കൂട്ടം ഏറെനേരം പ്രദേശത്ത് തമ്പടിച്ചശേഷമാണ് കാട്ടിലേക്കു മടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു. സാധാരണയായി ഫെന്‍സിംഗ് തകര്‍ക്കാനാണ് ആനകള്‍ മരങ്ങള്‍ മറിച്ചിടാറുള്ളത്. അപകടം നടന്ന സ്ഥലത്ത് ഫെന്‍സിംഗ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
റബര്തോട്ടത്തിന്റെ ഉടമ ജോണ്‍സണും കുടുംബവും, നിരന്തരമുള്ള ആനശല്യത്തെത്തുടര്ന്നു നേരത്തെ വടാശേരിയിലേക്കു താമസം മാറ്റിയിരുന്നു. ചരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം ഇന്നു നടത്തിയശേഷം സംസ്കരിക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
ആനയ്ക്കു ഷോക്ക് രണ്ടു വർഷം മുമ്പും !
കോട്ടപ്പടിയ്ക്കു സമീപത്തെ ഉപ്പുകണ്ടം ഭാഗത്ത് രണ്ടു വര്‍ഷം മുമ്പു സമാനരീതിയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതിനേതുടര്ന്ന് ഒരു കൊമ്പന് ക്ഷോക്കേറ്റു ചരിഞ്ഞിരുന്നു. കൃഷിയിടത്തിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റ് ആനയുടെ ജീവന് നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.