വാടാനപ്പിള്ളിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത സ്ഥാപനത്തിന്റെ ഗോഡൗണിനു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകർ. (വാർത്ത അഞ്ചാം പേജിൽ)
വാടാപ്പിള്ളി: മണലൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പണവും കിറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് എഐസിസി സെക്രട്ടറിയും മണലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയുമായ ടി.എന്‍. പ്രതാപന്. വാടാനപ്പിള്ളിയിൽ കിറ്റുകള്‍ പിടികൂടിയത് ഒരുദാഹണം മാത്രമാണ്. വരുംദിവസങ്ങളില്‍ വ്യാപകമായി പണവും കിറ്റുകളും വിതരണം ചെയ്യുന്നതിന് ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്.
ബിജെപിയെ സഹായിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിരീക്ഷകർ ചെയ്യുന്നതെന്നും പ്രതാപൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമീഷന് നിയോജമകമണ്ഡലത്തില് മൈക്രോ ലെവല്‍ ഒബ്സര്‍വര്‍മാരെ ഉടന്‍ നിയമിക്കണം. യുഡിഎഫിന്റെ ജാഗ്രതാ സമിതികള്‍ ഇനി എല്ലാ ബൂത്തുകളിലും ഉണ്ടാവും. സംഘപരിവാറിന്റെ പണാധിപത്യത്തിനെതിരേ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ കൂട്ടായ്മ മണലൂരില്‍ ശക്തമാകണമെന്നും ടി.എന്‍. പ്രതാപന് പറഞ്ഞു.
ജനാധിപത്യത്തെ ബിജെപി
അപഹാസ്യമാക്കുന്നു: സിപിഎം
തൃശൂർ: ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന പണാധിപത്യമാണു ബിജെപി അടിച്ചേൽപ്പിക്കുന്നതെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്.
തൃശൂരിലും വാടാനപ്പിള്ളിയിലും കൈയോടെ പിടികൂടിയ കിറ്റ് വിതരണം പണാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇതിനെ എതിർക്കണം. കേരളത്തിലെ സമാധാനപരമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനാണു ബിജെപി ശ്രമം.
കേന്ദ്രമന്ത്രിമാരെയും ഇതര സംസ്ഥാന എംപിമാരെയും ക്യാന്പ് ചെയ്യിപ്പിച്ചു പണക്കൈമാറ്റം നടത്തുന്നത് തെരഞ്ഞെടുപ്പു കമ്മീഷൻ ഗൗരവത്തിൽ കാണണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബിജെപിക്കെതിരേ കള്ളപ്രചാരണം:
ജസ്റ്റിൻ ജേക്കബ്
തൃശൂർ: മണലൂർ, തൃശൂർ മണ്ഡലങ്ങളിൽ കള്ള പ്രചാരണങ്ങൾ നടത്തി ബിജെപിയുടെ വിജയം തടയാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്നു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്.
ഒരു തെളിവുമില്ലാതെ ബിജെപി നേതാക്കളെ അപമാനിക്കാനാണു ശ്രമം. ബിജെപിയുടെ മഹാ സന്പർക്കം നടത്തുന്ന ദിവസമാണ് കള്ളപ്രചാരണം നടത്തിയത്. തൃശൂരിലെ ജനത ബിജെപിയെ നെഞ്ചോടു ചേർത്തു. കിറ്റു നൽകിയതിനു തെളിവില്ലെന്നാണു പോലീസ് പറയുന്നത്. എന്നിട്ടും സുനിൽ കുമാറും ടി.എൻ. പ്രതാപനും പൊറാട്ടു നാടകം കളിക്കുകയാണെന്നും ജനങ്ങളെ അണിനിരത്തി വൻ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.