കാക്കത്തുരുത്ത് പാലത്തിനായി നിർമിച്ച തൂണുകൾ.
ലോക ടൂറിസം ഭൂപടത്തിലിടം നേടിയ കാക്കത്തുരുത്തിലേക്ക് കടത്തുമാത്രം ആശ്രയം
തുറവൂർ: ലോകത്തിലെ ഏറ്റവും മനോഹരമായ 24 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി നാഷണൽ ജിയോഗ്രാഫിക് ഏജൻസി തെരഞ്ഞെടുത്ത കാക്കത്തുരുത്ത് ഇന്നും അടിസ്ഥാന യാത്രാ സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതം അനുഭവിക്കുന്നു. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 250-ഓളം കുടുംബങ്ങളിലായി ആയിരത്തിലധികം പേരാണ് താമസിക്കുന്നത്. എഴുപുന്ന ജംഗ്ഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കോട്ട് റോഡ് മാർഗം സഞ്ചരിച്ച് ദേശീയപാതയിൽ നിന്ന് കിഴക്കോട്ട് മാറിയാലാണ് കാക്കത്തുരുത്തിലേക്കുള്ള കടവിലെത്തുക. ഏകദേശം രണ്ടു കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള ദ്വീപാണിത്.
കാക്കത്തുരുത്തിലേക്കുള്ള ഏക യാത്രാമാർഗം രണ്ട് കടത്തുവള്ളങ്ങളാണ്. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെയാണ് കടത്തുവള്ളമുള്ളത്. അതിനു ശേഷം ദ്വീപിലേക്കെത്താനോ പുറത്തേക്ക് പോകാനോ യാതൊരുവിധ മാർഗവുമില്ല. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർക്ക് മറുകരയിൽ തങ്ങേണ്ടിവരുന്ന അവസ്ഥ. രാത്രിയിൽ അത്യാഹിതമുണ്ടായാൽ കടത്തുവള്ളം മാത്രമാണ് ഏക ആശ്രയം. ദ്വീപിലെ ഭൂരിഭാഗം പേരും മത്സ്യബന്ധനം, മത്സ്യസംസ്കരണം, കയർ മേഖലയിലെ തൊഴിലുകളാണ് ചെയ്യുന്നത്. ദിവസേന ജോലിക്കായി പുറത്തുപോകുന്നവർ യാത്രാദുരിതം മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
ദ്വീപിൽ സർക്കാർ സ്ഥാപനങ്ങളായി ഒരു അംഗൻവാടിയും ഒരു സർക്കാർ ആയുർവേദ ആശുപത്രിയും മാത്രമാണുള്ളത്. മറ്റാവശ്യങ്ങൾക്കായി നാട്ടുകാർക്ക് ദ്വീപിന് പുറത്തേക്കു പോകേണ്ട അവസ്ഥയാണ്. 1995-ൽ പാലം നിർമിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കായലിലെ ഉപ്പുരസംമൂലം പാലം തുരുമ്പെടുക്കുമെന്ന ആശങ്കയെ തുടർന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് സർക്കാർ, പാലത്തിനായി ഫണ്ട് അനുവദിക്കുകയും നിർമാണ നടപടികൾ ആരംഭിക്കുകയും ചെയ്തെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭിക്കാത്തതിനാൽ പദ്ധതി നിലച്ചു. പൊതുമരാമത്ത് വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കി.
2010-ൽ പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതോടെ നിർമാണം വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ ഉയർന്നെങ്കിലും 16 വർഷങ്ങൾ പിന്നിട്ടിട്ടും തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. തുടർന്ന് എസ്റ്റിമേറ്റും പ്ലാനും തയാറാക്കി കിഫ്ബി വഴി ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
രാത്രിയാകുന്പോൾ പാടവരമ്പുകളിലെ മിന്നാമിനുങ്ങുകളും പക്ഷികളുടെ ശബ്ദങ്ങളും ഗ്രാമീണ പ്രകൃതിയുടെ അപൂർവ സൗന്ദര്യവും കൊണ്ട് കാക്കത്തുരുത്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിനോദസഞ്ചാര വികസനത്തിനു തിരിച്ചടിയായിരിക്കുകയാണ്.
പതിറ്റാണ്ടുകളായി നീളുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി കാക്കത്തുരുത്ത് പാലം എത്രയും വേഗം യാഥാർഥ്യമാക്കണം. പാലം പൂർത്തിയായാൽ ആയിരത്തിലധികം ജനങ്ങളുടെ യാത്രാദുരിതം അവസാനിക്കുന്നതിനൊപ്പം കാക്കത്തുരുത്തിന്റെ ടൂറിസം സാധ്യതകൾക്കും വലിയ ഉണർവ് ലഭിക്കും. ഈ വിഷയത്തിൽ സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ ഇടപെട്ട്പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.