നടക്കാവ് മേൽപാലത്തിന്റെ നിർമാണ പുരോഗതി സംബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗം.
പാലക്കാട്: നടക്കാവ് മേൽപാലത്തിന്റെ നിർമാണ പുരോഗതി സംബന്ധിച്ച് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർബിഡിസികെ, എസ്പിഎൽ, റെയിൽവേ, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു.
റെയിൽവേയുടെ എല്ലാ പണികളും പൂർത്തീകരിച്ചെന്നും വാഹനഗതാഗതത്തിന് ഇനി തടസങ്ങളൊന്നുമില്ലെന്നും റെയിൽവേക്കു വേണ്ടി ഹാജരായ ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിച്ച് കോണ്ക്രീറ്റ് ചെയ്തു കഴിഞ്ഞതായും പാലത്തിനു മുകൾഭാഗത്തുള്ള ടാറിംഗ് ഈ മാസം 15ന് പൂർത്തീകരിക്കുമെന്നും കരാർ കന്പനിയായ എസ്പിഎലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി 800 മീറ്റർ നടപ്പാതയുടെ ചുമർ പൂർത്തീകരിക്കാനുണ്ടെന്നും അതിന് സമയം വേണ്ടിവരുമെന്നും മേൽപ്പാലം പണി ഒക്ടോബർ പത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
എല്ലാ പ്രവൃത്തികളും കഴിഞ്ഞശേഷം മാത്രമേ പാലത്തിനു മുകളിലൂടെയുള്ള വാഹനങ്ങളുടെ ഭാരപരിശോധന നടക്കുകയുള്ളൂവെന്നും അതിന് മൂന്നുദിവസം പൂർണമായും അടച്ചിടേണ്ടിവരുമെന്നും ആർബിഡിസികെയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ കരാർകന്പനി പറഞ്ഞ ഈമാസം 15ന് തന്നെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധപരിപാടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സുജിത്ത് എന്നിവർ മുന്നറിയിപ്പ് നൽകി.
കല്ലേക്കുളങ്ങര ഭാഗത്തെ ഡ്രെയിനേജ്, ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ആർബിഡിസികെ, എസ്പിഎൽ, പിഡബ്ല്യുഡി, കെഎസ്ഇബി, പഞ്ചായത്ത് ഭരണസമിതി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും പരിഹാരത്തിനു വേണ്ട നിർദേശം നൽകുകയും ചെയ്തു.
യോഗത്തിൽ ആർബിഡിസികെ പ്രോജക്ട് എൻജിനീയർ ശ്രീബിൻ, റെയിൽവേ സീനിയർ എൻജിനീയർമാരായ കൈലാസ്, അജയ് ഘോഷ്, പനീർ ശെൽവൻ, എസ്പിഎൽ അസിസ്റ്റന്റ് മാനേജർ കണ്ണൻ, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സിനി, കെഎസ്ഇബി സീനിയർ എൻജിനീയർ കണ്ണൻ, മെംബർമാരായ സുധീർ, അജയ്, ഷിജു, സരള, ബിന്ദു, അംബുജം, മുരളി അന്പാട്ട്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, ജൂനിയർ സൂപ്രണ്ട് സിമി സോമരാജൻ, ക്ലാർക്ക് ഉമേഷ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews