കടപ്പാറയിൽ പോത്തംതോട് പാലത്തിനു താഴെ വെളളച്ചാട്ടത്തിലെ കയത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ പോത്തുകുട്ടികൾ.
മംഗലംഡാം: കടപ്പാറയുടെ മലയോരങ്ങളിലും വനത്തിലും ഇന്നലെ ഉച്ചക്കുശേഷമുണ്ടായ അതിതീവ്രമഴയെ തുടർന്ന് കടപ്പാറ തോട്ടിൽ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായി.
ഈ സമയം തോട് കടത്തി കൊണ്ടുപോയിരുന്ന പത്ത് പോത്തുകുട്ടികളിൽ ആറെണ്ണം ഒഴുക്കിൽപ്പെട്ടു. ഒന്നിനെ രക്ഷപ്പെടുത്തി. പോത്തുകുട്ടികളെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവും കുത്തൊഴുക്കിൽപ്പെട്ടു. കരച്ചിലും ബഹളവും കേട്ട് സമീപത്തെ റബർ തോട്ടത്തിലുണ്ടായിരുന്ന കൊച്ചുവീട്ടിൽ വിൻസെന്റ് ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട നാല് പോത്തുകുട്ടികളെ പിന്നീട് താഴെയുള്ള ചെറിയ വെള്ളച്ചാട്ടത്തിലെ കയത്തിൽ ചത്ത നിലയിൽ കണ്ടെത്തി.ഒന്നിനെ കാണാതായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരക്കാണ് സംഭവം.
ഈ സമയം അതിതീവ്ര മഴയും പെട്ടെന്ന് മലവെള്ളപാച്ചിലുമുണ്ടായതായി കടപ്പാറയിലെ വലിയ വെള്ളച്ചാട്ടമായ ആലിങ്കൽ വെള്ളച്ചാട്ടത്തിനു മുകളിൽ താമസിക്കുന്ന ഒറ്റതെങ്ങുങ്കൽ ഷിജി പറഞ്ഞു. ഈ സമയം കുഞ്ചിയാർപതി മലയിലെ എസ്റ്റേറ്റിലേക്ക് നടത്തിക്കൊണ്ടുപോയിരുന്ന പോത്തുകുട്ടികളാണ് പോത്തൻതോട് പാലത്തിനു താഴെ കാട്ടുചോലയുടെ കടവിലെ ഒഴുക്കിൽപ്പെട്ടത്. മുമ്പ് നടന്നുപോയിരുന്നവയാണ് ഒഴുക്കിൽപ്പെട്ടത്. പിന്നാലെ വന്ന മറ്റു നാല് പോത്തുകുട്ടികളെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ മാറ്റി നിർത്തി.
ഇവയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് എസ്റ്റേറ്റിലെ ജീവനക്കാരൻ ഒഴുക്കിൽപ്പെട്ടത്. ഇയാൾ കുറച്ചു ദൂരം ഒഴുകിപോയി. പിന്നീട് പാറയിടുക്കിൽ തടഞ്ഞു നിൽക്കുകയായിരുന്നു. കരച്ചിലും ബഹളം കേട്ടാണ് സമീപത്തെ റബർ തോട്ടത്തിലുണ്ടായിരുന്ന വിൻസന്റ് ഓടിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. വളർത്താൻ കൊണ്ടുവന്നിരുന്ന നൂറ് കിലോയോളം തൂക്കം വരുന്ന പോത്തുകുട്ടികളാണ്.
കൊട്ടാരക്കരയിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് കടപ്പാറയിൽ ഇറക്കി അവിടെ നിന്നും കാട്ടുവഴികളിലൂടെയും മറ്റും നടത്തികൊണ്ടുപോകുന്നതിനിടെയാണ് സംഭവം.