പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: തിരുപുറം പഞ്ചായത്തിലെ സംവരണ വാർഡായ പഴയകട ടൗൺ വാർഡിലെ ഉപതെരഞ്ഞെടുപ്പ് 28 ന് നടക്കും. നാമനിർദേശപത്രിക സമർപ്പണത്തിന്റെ അവസാനം ഇന്നായിരിക്കെ സിപിഎം, ബിജെപി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥി ഇന്ന് പത്രിക സമർപ്പിക്കും. കോൺഗ്രസ് അംഗമായിരുന്ന സുരേഷ് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനുവേണ്ടി സി.എസ്. സുനിലും എൽഡിഎഫിനുവേണ്ടി അജിയും ബിജെപിക്കായി വിജയകുമാറുമാണ് മത്സര രംഗത്തുള്ളത്. ആകെ 15 സീറ്റുള്ള പഞ്ചായത്തിൽ ഭരണപക്ഷമായ കോൺഗ്രസിന് പത്തും സിപിഎമ്മിനു മൂന്നും സിപിഐക്ക് ഒന്നുമാണ് നിലവിലെ കക്ഷിനില. പഴയകട കൈവിട്ടു പോയാലും ഭരണം നഷ്ടമാകില്ലെങ്കിലും കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ് പഴയകടയിലെ വിജയം. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള വാർഡിൽ കഴിവ് തെളിയിക്കാനുറച്ച് ഇക്കുറി ബിജെപിയും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
പഴയകട വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എസ്. വിജയകുമാർ ഇന്നലെ വരണാധികാരി ജയപ്രകാശിനു മുൻപാകെ പത്രിക കൈമാറി. പഴയകട ജംഗ്ഷനിൽനിന്നു നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് സ്ഥാനാർഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ്, വി.എൻ. മധുകുമാർ, ആർ. നടരാജൻ, മഞ്ചത്തല സുരേഷ്, എസ്.കെ. ജയകുമാർ, എൻ.പി. ഹരി, വെങ്ങാനൂർ ഗോപൻ, മുരളീധരൻ നായർ, മാങ്കൂട്ടം സുരേഷ് തുടങ്ങിയവരും വിജയകുമാറിനെ അനുമഗിച്ചു.