ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. എൽദോയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നെന്മാറ ഡിഎഫ്ഒ ഓഫീസിലെത്തി നടത്തിയ ചർച്ച.
നെന്മാറ: കൈതച്ചിറ പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കൂട് അടിയന്തരമായി സ്ഥാപിക്കാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് രണ്ടുപുലികളെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെത്തി അധികൃതരുമായി ചർച്ച നടത്തിയത്.
തുടർച്ചയായി പുലിയുടെ സാന്നിധ്യം റിപ്പോർട്ടു ചെയ്യപ്പെടുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ചർച്ചയിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വിദ്യാർഥികൾ, കർഷകർ, കന്നുകാലി വളർത്തുന്നവർ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് ദിവസേന പുറത്തിറങ്ങുന്നതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിയെ എത്രയും വേഗം പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചർച്ചയ്ക്കുശേഷം പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാൻ ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിനായി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്തയച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അനുമതി ലഭിക്കുന്നതുമുതൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കൂട് സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കഴിഞ്ഞ ദിവസങ്ങളിലായി കൈതച്ചിറയിലും സമീപ പ്രദേശങ്ങളിലുമായി പുലിയുടെ സാന്നിധ്യം പലതവണ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ജാഗ്രത പാലിച്ചുവരികയാണ്. വനംവകുപ്പും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഡിഎഫ്ഒ ഓഫീസിൽ നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. എൽദോ, അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ്.എം. ഷാജഹാൻ, ആർ. കനകലത, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുരേഷ്, ജിൻസി ബാബു, ഷാനിഫ് അഫ്സൽ, പൊതുപ്രവർത്തകരായ പ്രദീപ് നെന്മാറ, എ. മോഹനൻ, എ. ശിവപ്രസാദ്, കെ. എൻ. കൃഷ്ണദാസ്, വിജയൻ, അജീഷ് വക്കാവ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District news