പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: കഞ്ചാവ് വിൽപ്പനയുടെ കണക്ക് കേട്ടാൽ ആരും ഞെട്ടിപ്പോകും. ഇതിന്റെ ലാഭം കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാർ. ദുരിതം ഏറ്റുവാങ്ങുന്നത് പ്രബുദ്ധരായ മലയാളികൾ. ഇന്നലെ കുറവിലങ്ങാട് എക്സൈസ് സംഘം മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയ ഒഡീഷാ സ്വദേശി എസ്.കെ. മിലാനാണ് ഇടപാടുകളുടെ വെളിപ്പെടുത്തൽ നടത്തിയത്. മിലാന്റെ ഇടപാടുകാരെല്ലാം മലയാളികളായിരുന്നു എന്നതാണ് ഏറെ പേടിപ്പെടുത്തുന്നത്.
ഒഡീഷയിൽനിന്ന് 6000 രൂപ ചെലവഴിച്ചാണ് മൂന്ന് കിലോ കഞ്ചാവ് കോഴായിൽ എത്തിച്ചത്. അഞ്ച് ഗ്രാം വീതമുള്ള പായ്ക്കറ്റുകളിൽ ആക്കിയാണ് വില്പന നടത്തുന്നത്. അഞ്ച് ഗ്രാമിന് 600 രൂപയാണ് വാങ്ങുന്നത് . എത്തിച്ച കഞ്ചാവ് പൂർണമായി വിറ്റഴിക്കുമ്പോൾ മിലാന് മൂന്നര ലക്ഷത്തിലേറെ രൂപ ലഭിക്കും.
കോഴായിൽ മേസ്തിരി പണിക്കാണ് മിലാൻ എത്തിച്ചേർന്നത്. പണിക്കിടയിൽ പരിക്കേറ്റത്തോടെ പണി നിർത്തി കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇതിനു മുന്പ് രണ്ട് കിലോ കഞ്ചാവ് എത്തിച്ച് ഇയാൾ വില്പന നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ മനസിലായിട്ടുണ്ട്.
ഇത്തരത്തിൽ ഒരാൾ കൂടി ഈ മേഖലയിൽ സജീവമായ കഞ്ചാവ് വില്പന നടത്തുന്നതായി സൂചനകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്ന പാലാ സ്വദേശി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മിലാനിലേക്ക് തിരിഞ്ഞത്. ഇയാൾ പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ആരംഭിച്ചത് മുതൽ മൊബൈൽ ടവർ ലൊക്കേഷനിലൂടെ എക്സൈസ് സംഘം പിന്നാലെ കൂടുകയായിരുന്നു.
കഴിഞ്ഞദിവസം എറണാകുളത്തെത്തി നേരെ കോഴായിൽ എത്തിയതിന് പിന്നാലെ എക്സൈസ് സംഘം ഇയാളെ വലയിലാക്കുകയായിരുന്നു.
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവിന് വില കൂട്ടി
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വേട്ട സജീവമായതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചു. ഇന്നലെ കോഴായിൽനിന്ന് എക്സൈസ് സംഘം പിടികൂടിയ പശ്ചിമബംഗാൾ സ്വദേശിയാണ് ഇക്കാര്യം സമ്മതിച്ചത്. അഞ്ച് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ഇപ്പോൾ 600 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതോടെ പോലീസിന്റെയും എക്സൈസ് സംഘത്തിന്റെയും സജീവമായ പരിശോധനകൾ നടക്കുന്നതിനാൽ വിൽപ്പന കൂടുതൽ ദുഷ്കരമായതിനാലാണ് അഞ്ച് ഗ്രാമിന് നൂറു രൂപ വീതം വർധിപ്പിച്ചത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.