മുക്കം: കാരശേരി പഞ്ചായത്തിലെ പ്രധാന തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് പഞ്ചായത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുമെന്ന് ആക്ഷേപം.അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലർക്ക്, അക്കൗണ്ടന്റ്, സീനിയർ ക്ലർക്ക്, ക്ലർക്ക് തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥർക്കാണ് സെൻസസ് ഡ്യൂട്ടി നൽകിയത്.
പഞ്ചായത്തിൽ നിലവിലെ സെക്രട്ടറി ലീവിലും കൂടി ആയതോടെ സാധാരണക്കാർക്ക് ലഭിക്കേണ്ട നിരവധി ആവശ്യങ്ങൾ നടക്കാത്ത അവസ്ഥയാണ്.
സാധാരണ നിലയിൽ അധ്യാപകർക്കാണ് സമീപ പഞ്ചായത്തുകളിലെല്ലാം സെൻസസ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. കാരശേരിയിൽ മാത്രമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് കൂട്ടമായി സെൻസസ് ഡ്യൂട്ടി നൽകിയതെന്നും ഇത് പിൻവലിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ, എഡിഎം, തഹസിൽദാർ, ഡെപ്യൂട്ടി തഹസൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
സൂപ്പർവൈസറി ഉദ്യോഗസ്ഥൻ, അക്കൗണ്ടന്റ്, ക്ലർക്ക് എന്നിവർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതോടെ പഞ്ചായത്ത് പ്രവർത്തനം തന്നെ നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. വാർഷിക ധനകാര്യ പത്രിക സമർപ്പണം, വാർഷിക പദ്ധതി പ്രവർത്തനങ്ങൾ, നികുതി പിരിവ് തുടങ്ങിയവ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾ പോലും നടത്താൻ പറ്റാത്ത ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സെൻസസ് ഡ്യൂട്ടി ലഭിച്ച അഞ്ച് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ബിഎൽഒ ഡ്യൂട്ടി നിർവഹിക്കുന്നവരാണെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയമായതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് കണക്കിന് ഫയലുകൾ തീരുമാനമാവാതെ കിടക്കുന്ന അവസ്ഥയും നിലവിലുണ്ട്. അതെല്ലാം പരിഹരിക്കേണ്ട സമയത്താണ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സെൻസസ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സെൻസസ് ഡ്യൂട്ടി നൽകിയ കാരശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ഒഴിവാക്കി നൽകി പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമായി നടത്താൻ അവസരമൊരുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode