പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വേനലിന് സമാനമായ കടുത്ത ചൂടും മഴയുടെഅഭാവവും പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇറക്കിയ കൃഷികള്‍ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. പകല്‍ സമയങ്ങളിലെ അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയര്‍ന്നു നില്‍ക്കുന്നത് കാര്‍ഷിക വിളകളെയും കര്‍ഷകരുടെ പ്രതീക്ഷകളെയും കരിക്കുകയാണ്.
ചൂടുവര്ധിച്ചതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിലെ നെല്‍കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിലെ കിഴങ്ങുവർഗ കൃഷികളെയും വരള്‍ച്ച സാരമായി ബാധിച്ചു. ജില്ലയുടെ പ്രധാന വരുമാനമാർഗമായ റബര്‍മേഖലയും തളര്‍ച്ചയിലാണ്.
കടുത്ത ചൂടുമൂലം റബര്‍ മരങ്ങള്‍ ഇലപൊഴിക്കുകയും പാല് ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തതോടെ പലയിടത്തും ടാപ്പിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മഴ പ്രതീക്ഷിച്ച് നെല്ല് വിതയ്ക്കാന്‍ കാത്തിരുന്നവരും പ്രതിസന്ധിയിലായി. കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു കര്‍ഷകരുടെ സാമ്പത്തിക സ്രോതസുകളെയാണ് തകിടം മറിക്കുന്നത്.
വര്‍ധിച്ച ചൂടും കുടിവെള്ള ക്ഷാമവും ക്ഷീരമേഖലയെയും ബധിച്ചു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളുടെ പാല് ഉത്പാദനം കുത്തനെ ഇടിഞ്ഞു. കോന്നി, അരുവാപ്പുലം, കൊടുമണ്‍ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്ലിന്റെ ക്ഷാമവും രോഗബാധയും മൂലം കടുത്തദുരിതത്തിലാണ്. ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ വന്‍കടക്കെണിയിലാണ് ജില്ലയിലെ കര്‍ഷക സമൂഹം. വാഴകൃഷിയില്‍ ഏര്‍പ്പെട്ടവരാണ് അധികവും ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ഉണ്ടായ മഴയില്‍ വാഴകര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. മഴയില്‍ സംരക്ഷിച്ചു നിര്‍ത്തിയ വാഴ കൊടുംചൂടില്‍ കരിഞ്ഞുണങ്ങുകയാണ്.
മഴക്കാലം പ്രതീക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഴകൃഷി നടത്തിയ പലര്‍ക്കും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഉത്പാദന ശേഷിയുള്ള കമുക്, ജാതി തുടങ്ങിയവ നട്ടുപിടിപ്പിച്ചവരും ബുദ്ധിമുട്ടുകയാണ്. വരും ദിവസങ്ങളിലും മഴ കുറയുകയാന്നെങ്കില് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറും.
വാഴകൃഷി ഒഴിവാക്കേണ്ടി വരും
അപ്രതീക്ഷിത വേനല്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ബാങ്കില്‍ നിന്നും കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്താണ് ജൂണ്‍ മാസത്തില്‍ പലരുംകൃഷിയിറക്കിയത്. മഴ പെയ്യുമെന്ന പ്രതീക്ഷയില്‍ വളവും വിത്തും ഇറക്കി. എന്നാല്‍ മഴ തീരെ കിട്ടാതെ വന്നതോടെ കൃഷിയെല്ലാം കരിഞ്ഞുണങ്ങി. ടാപ്പിംഗ് നിര്ത്തിച്ചെതോടെ ദിവസേനയുള്ള വരുമാനവും മുടങ്ങി. കടം എങ്ങനെ വീട്ടുമെന്നറിയില്ല. നാശനഷ്ടം സംഭവിച്ച വിളകള്‍ക്കുണ്ടായ ചെലവുകള്‍ എങ്ങനെ പരിഹരിക്കണമെന്നുകൂടി പലര്‍ക്കും അറിയില്ല. വാഴപോലെ വെള്ളം ധാരാളം വേണ്ടുന്ന കൃഷിയില്‍ നിന്നും കര്‍ഷകര്‍ മാറി നില്‍ക്കുന്നതാണ് അഭികാമ്യം.
- വിവേക് കാര്‍മല, യുവ കര്ഷകന്