പാതയോരത്തെ കമ്പികള്‍ക്കിടയില്‍ വാഴനട്ട് പ്രതിഷേധിക്കുന്ന നാട്ടുകാര്‍.
സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ വിളക്കുകളും കാമറകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനി സ്ഥാപിച്ച ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് തൂണുകളും വാഹന, കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയോരത്ത് ഇരുവശങ്ങളിലും സ്ഥാപിച്ച തൂണുകളുടെ അടിത്തറയും പുറത്തേക്ക് തള്ളിനില്ക്കുന്ന ഇരുമ്പുകമ്പികളുമാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. ചുങ്കം ജംഗ്ഷന് മുതല്‍ കോട്ടക്കുന്ന് വരെ തിരക്കേറിയ ഭാഗത്താണ് ഇരുമ്പുകമ്പികളും തൂണുകളും കൂടുതല്‍. റോഡിനോട് ചേര്‍ന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളിലുമാണ് ഇവയില്‍ പലതും. പാര്‍ക്ക് ചെയ്യുന്നതിനിടയിലും ഓട്ടത്തിനിടയിലും ഇവ വാഹനങ്ങളില്‍ തട്ടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.
രാത്രി ഇരട്ടി അപകട ഭീഷണി
പല സ്ഥലങ്ങളിലും തൂണുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പകല്‍ പോലും ശ്രദ്ധിക്കാതെ പോയാല്‍ വാഹനങ്ങളില്‍ തട്ടാന്‍ സാധ്യതയുള്ളവ രാത്രി അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. വെളിച്ചക്കുറവുള്ള സമയം വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങളാണ് ടൗണില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.
കാല്‍നടയാത്രക്കാര്‍ക്കും ദുരിതം
കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണിയാണ്. നൂറുകണക്കിന് കുട്ടികളും വയോധികരും ദിവസേന സഞ്ചരിക്കുന്ന ഫുട്പാത്തിനോട് ചേര്‍ന്നാണ് ചില സ്ഥലങ്ങളില്‍ ലൈറ്റും കാമറയും വയ്ക്കുന്നതിന് കാലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെടാതെ ഇരുമ്പുകമ്പികളിലും കോണ്‍ക്രീറ്റ് ഭാഗങ്ങളിലും തട്ടി കാല്‍നടയാത്രക്കാര്‍ വീഴുന്നത് അപൂര്‍വതയല്ലെന്ന് വ്യാപാരികളും മറ്റും പറയുന്നു. ഫുട്പാത്തിലെ കാല്‍നട സൗകര്യംതന്നെ കുറയ്ക്കുന്നതരത്തിലാണ് ചില സ്ഥലങ്ങളിലെ നിര്‍മാണം.
മുറിച്ചുനീക്കണമെന്ന് ആവശ്യം
അപകടകരമായി നില്ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് കാലുകളും മുറിച്ചുനീക്കുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളും യാത്രക്കാരും നാട്ടുകാരും ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ല. റോഡരികിലും ഫുട്പാത്തിനോട് ചേര്‍ന്നും ഇത്തരത്തില്‍ തടസങ്ങള്‍ അവശേഷിക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുപുറമേ നഗരത്തിലെ ഗതാഗതത്തെയും ബാധിക്കുകയാണ്.ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഉപയോഗശൂന്യമായ ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് വ്യാപാരികളും മറ്റും ആവശ്യപ്പെടുന്നു.
ഭീഷണിയായ കോണ്‍ക്രീറ്റ് ബിറ്റുകളും കമ്പികളും നീക്കം ചെയ്യും
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ടൗണില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്വകാര്യ കമ്പനിയുമായി കരാര്‍ വ്യവസ്ഥയുണ്ടാക്കി. ഈ വ്യക്തി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബിറ്റുകളാണ് ടൗണില്‍ പലഭാഗത്തായി കാണപ്പെടുന്നത്. പിന്നീട് ഇയാൾ ഈ പ്രോജക്ട് ഉപേക്ഷിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബിറ്റുകളും കമ്പികളും നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോകും.
റസീന അബ്ദുള്‍ ഖാദര്‍
(ചെയര്‍പേഴ്സണ്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ)
റിഫ്ളക്ടറുകളും മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കണം
ബത്തേരി ടൗണില്‍ ദേശീയപാതയോരത്ത് സ്ഥാപിച്ച ലൈറ്റ്, കാമറ തൂണുകളുടെ അടിഭാഗങ്ങളില്‍ അപകടകരമായവിധം തള്ളിനില്ക്കുന്ന ഇരുമ്പുകമ്പികള്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണം. ചുങ്കം ജംഗ്ഷന് മുതല്‍ കോട്ടക്കുന്ന് വരെ ഭാഗങ്ങളില്‍ റോഡിനോടും ഫുട്പാത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന കമ്പികള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രാത്രി ഇവ വ്യക്തമായി കാണാന്‍ കഴിയാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. കമ്പികള്‍ രാത്രി വ്യക്തമായി കാണാന്‍ കഴിയുന്നതരത്തില്‍ റിഫ്ളക്ടറുകളും മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കണം.
സി.വി. ഷിറാസ്,വ്യാപാരി, സുല്‍ത്താന്‍ ബത്തേരി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം
ബത്തേരി നഗരത്തില്‍ വാഹന, കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം. ചുങ്കം മുതല്‍ കോട്ടക്കുന്ന് വരെ ഭാഗത്ത് റോഡ് നിരപ്പില്‍നിന്നു തള്ളിനില്ക്കുന്ന ഇരുമ്പുകമ്പികള്‍ അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. നടപ്പാതയ്ക്ക് ആവശ്യമായ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ റോഡിനോട് ചേര്‍ന്നാണ് പലരും യാത്ര ചെയ്യുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.
ഉനൈസ് കല്ലൂര്‍ (ഏരിയ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി, സുല്‍ത്താന്‍ ബത്തേരി)