ചിറ്റൂർ: ചിറ്റൂര്‍, തത്തമംഗലം മേഖലകളിലെ ദീര്‍ഘകാലത്തെ വൈദ്യുതി തടസത്തിന് പരിഹാരമായി 17.97 കോടി ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള 33 കെ.വി. സബ്സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു.
തത്തമംഗലം ഇലക്ട്രിക്കല്‍ സെക്്ഷന്‍ ഓഫീസ് കോമ്പൗണ്ടിലുള്ള കെഎസ്ഇബിയുടെ 11 സെന്റ് സ്ഥലത്താണ് പദ്ധതി ആരംഭിക്കുന്നത്. സബ് സ്റ്റേഷന് നിര്‍മാണോദ്ഘാടനം ഇന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മൂന്നിന് തത്തമംഗലം രാജീവ് ഗാന്ധി കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കെ. ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണന് എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. സുമേഷ് അച്യുതന് എന്നിവര്‍ പങ്കെടുക്കും.
കുറഞ്ഞ സ്ഥലം മാത്രം മതിയാകുന്ന അത്യാധുനിക കണ്ടെയ്നര്‍ രീതിയിലുള്ള സബ്സ്റ്റേഷനാണ് ഇവിടെ സ്ഥാപിക്കുന്നത്. 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സബ്സ്റ്റേഷന് നിലവില്‍ വരുന്നതോടെ തത്തമംഗലം, ചിറ്റൂര്‍, വണ്ടിത്താവളം എന്നിവയ്ക്ക് പുറമെ പുതുനഗരം ടൗണ്‍, പെരുവെമ്പ്, പാലത്തുള്ളി, കൊടുമ്പ്, പാലോട്, ഓലശ്ശേരി, അത്തിമണി, വടവന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 25,000 ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള പ്രയോജനം ലഭിക്കും. പ്രസരണ- വിതരണ നഷ്ടം ഗണ്യമായി കുറയുന്നതിലൂടെ ഏകദേശം 100 കിലോവാട്ട് ഊര്ജലാഭമുണ്ടാക്കാന് സാധിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത.