പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിൽ വൻകിട കെട്ടിടങ്ങളുടെ നിർമാണം സംബന്ധിച്ച ഫയൽ മുക്കിയും കാർഷിക പദ്ധതികളിൽ മതിയായ രേഖകൾ ഇല്ലാതെ ആനുകൂല്യം വിതരണം ചെയ്തും വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.
ടൗൺ വാർഡിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത നിർമാണം കണ്ടെത്തി ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ പരാതി ഫയലാണ് കാണാതായത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ ഓഡിറ്റ് സൂപ്പർവൈസർ സ്ഥലത്ത് പരിശോധന നടത്തി അനധികൃത നിർമാണം കണ്ടെത്തിയിരുന്നു. തുടർന്ന് അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്കു നിർദേശം നൽകുകയും ചെയ്തു. വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് വസ്തുനികുതി അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. 660 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾക്കു വസ്തുനികുതി ഇളവ് അനുവദിക്കുമ്പോൾ ഒരു വ്യക്തിയുടെ പേരിലുള്ള ഒരു വീടിന് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. എന്നാൽ ഒന്നാം വാർഡിൽ നാലുപേരുടെ ഒന്നിലധികം കെട്ടിടങ്ങൾക്ക് ഇളവനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിർമാണ പ്രവൃത്തികളിൽ കാലതാമസം വരുത്തിയതിനു കരാറുകാരിൽനിന്നും നിയമാനുസൃതം ഈടാക്കേണ്ട പിഴ ഈടാക്കിയില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. കരാർ കാലാവധി നീട്ടിക്കൊണ്ടുപോകാൻ കരാറുകാർ അപേക്ഷ നൽകാതെയാണ് ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വാഴകൃഷിയ്ക്കും കിഴങ്ങുവർഗ കൃഷിക്കും ധനസഹായം നൽകുന്ന പദ്ധതിയിലും അപാകത ഉണ്ടെന്നു ഓഡിറ്റിൽ കണ്ടെത്തി. പദ്ധതി പ്രകാരം കൃഷി സ്ഥലത്തിന് ആനുപാതിക നിരക്കിലാണ് ആനുകൂല്യം നൽകേണ്ടത്.
എന്നാൽ നാലുകർഷകർക്ക് അനധികൃതമായി ആനുകൂല്യ വിതരണം നടത്തിയിട്ടുണ്ട്. തരിശുഭൂമിയിലെ ആദ്യകൃഷിക്ക് ധനസഹായം നൽകുന്നതിലും വീഴ്ചയുണ്ടായി. ആദ്യമായി കൃഷി ചെയ്യുന്നതാണെന്നു കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലാതെയാണ് പഞ്ചായത്തിൽനിന്നു ധനസഹായം അനുവദിച്ചിരിക്കുന്നത്.