കാപ്പാ കേസിൽകൂടി ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം
നെടുമങ്ങാട് : കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി 13നു വൈകുന്നേരം അഞ്ചുമുതൽ 14 രാത്രി ഒന്‍പതുവരെയാണ് നെടുമങ്ങാട് കോടതി ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ടു കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിച്ചാലേ സുഗതനു ജയിലിൽനിന്നു പുറത്തിറങ്ങാനും സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാനുമാകൂ. 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
നേരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്.ആഭ്യന്തര വകുപ്പിലെ സമിതി ജില്ലാ കളക്ടറുടെ നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇളവിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കാമെങ്കിലും സമിതി രൂപീകരിക്കാന്‍ വൈകുന്നതും സുഗതന് തടസമായിരുന്നു.
ബിജെപി കൗണ്‍സിലര്‍ സുഗതനെ രണ്ടു തവണ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്ക്കെതിരേസുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടു തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
രണ്ടു സ്റ്റേഷനുകളിലായി ഇയാള്ക്കെതിരേനിലവില് പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിനു പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും സുഗതനെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ ജില്ലാ കളക്ടറാണ് സുഗതനെതിരേ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന് സമൂഹത്തിനു ഭീഷണിയാണെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.
സുഗതനെതിരേ എട്ട് വര്‍ഷത്തിനിടെ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. 2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരേ 2023-ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിനു ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.