തൃശൂർ കെഎസ് ആർടിസി സ്റ്റാൻഡ്.
തൃശൂർ: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡുകളുടെ നിർമാണം വഴിമുട്ടി. സ്റ്റാഡുകളുടെ നവീകരണത്തിനു കോടികൾ അനുവദിച്ച് ഉത്തരവിറങ്ങി മാസങ്ങൾ പിന്നിട്ടെങ്കിലും ചെളിക്കുണ്ടായി തുടരുകയാണ് തൃശൂർ സ്റ്റാൻഡ്. ടെർമിനൽ കം ഓഫീസ് കോംപ്ലക്സ് നിർമാണത്തിന് ഏഴു കോടിയും ആസ്തിവികസന ഫണ്ടിൽനിന്ന് 25 കോടിയുമാണ് അനുവദിച്ചത്. ഭരണം മാറിയതോടെ സ്റ്റാൻഡുകളുടെ നിർമാണം സാങ്കേതികത്വത്തിൽ തട്ടി നിലച്ചു.
പൊട്ടിപ്പൊളിഞ്ഞു വീഴാറായ നിലയിലാണു ചാലക്കുടി ബസ് സ്റ്റാൻഡ് കെട്ടിടം. മേൽക്കൂരയുടെയും ബീമുകളുടെയും കോണ്ക്രീറ്റ് അടർന്നുമാറി. പുറത്തുകാണാവുന്ന കന്പികളെല്ലാം തുരുന്പിച്ച നിലയിലാണ്. സ്റ്റാൻഡിലേക്കുള്ള വഴിയിൽ കുണ്ടുകുഴിയും നിറഞ്ഞു. മാസങ്ങൾക്കുമുന്പ് നാലുകോടി രൂപയാണ് ടെർമിനൽ നിർമാണത്തിന് അനുവദിച്ച് ഉത്തരവ് ഇറങ്ങിയത്. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, താമസ സൗകര്യം, കടമുറികൾ, ക്ലോക്ക് റൂം, കാന്റീൻ, ഫീഡിംഗ് റൂം, ശുചിമുറികൾ എന്നിവ അടക്കം സജ്ജമാക്കാനായിരുന്നു പദ്ധതി.
14,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കാനും പദ്ധതി നിർദേശമുണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് യൂണിറ്റിൽ പുതിയ ബസ് ബേയും മുകളിൽ ഓഡിറ്റോറിയവും നിർമിക്കാൻ മൂന്നുകോടിയാണ് അനുവദിച്ചതെങ്കിലും ഒന്നും സംഭവിച്ചില്ല.
തൃശൂരിൽ, പൈതൃകം വിളിച്ചോതുന്ന രീതിയിൽ തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ ഒരു വശത്തും കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾക്കായി മറുഭാഗത്തും പ്രവേശന കവാടം ഒരുക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്. കെട്ടിടം പൊളിച്ചത് ഒഴിച്ചാൽ ഒന്നുമുണ്ടായില്ല. പത്തുമാസം പിന്നിടുന്പോൾ 20 ബസ് ട്രാക്കുകളുണ്ടായിരുന്ന സ്ഥാനത്ത് കുഴിയും ചെളിവെള്ളവും നിറഞ്ഞ ഏഴു ട്രാക്കുകളാണുള്ളത്. യാത്രക്കാർക്ക് ഇരിപ്പിടം ചോരുന്ന തകര ഷെഡിലും.
പൊളിക്കാനല്ലാതെ പുനർനിർമിക്കാൻ പുതിയ സർക്കാരിനും ഉത്സാഹമില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. താത്ക്കാലിക സ്റ്റാൻഡിൽ പതിവായി മണിക്കൂറോളം നിൽക്കേണ്ടിവരുന്നവരുണ്ട്. കുട്ടികളെ മുലയൂട്ടാനോ, ഇരുത്താനോ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന സ്ത്രീകൾ, വയോധികർ, ദീർഘദൂരയാത്രക്കാർ എന്നിവരെല്ലാം ദുരിതം അനുഭവിക്കുകയാണ്.
Tags : Nattuvishesham District News