അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാളിന് സമാപനംകുറിച്ച് ഇന്നലെ നടന്ന പ്രദക്ഷിണം.
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാൾ ഭക്തിനിർഭരമായ പ്രദക്ഷിണത്തോടെ സമാപിച്ചു. വലിയപള്ളിയിൽനിന്നാരംഭിച്ച പ്രദക്ഷിണം വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി വലിയപള്ളിയിൽ തിരികെയെത്തി സമാപിച്ചു. നൂറു കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കുചേർന്നു.
രാവിലെ 5.40ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിച്ചു. ആധ്യാത്മിക പിതാവ് ഫാ. ഏബ്രാഹം കാടാത്തുകളം, അസി. വികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. മാർട്ടിൻ നീളപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ഫാ. ഡോ. മാണി പുതിയിടം വിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകി.
പത്തിന് ഫാ. ജോസഫ് കുറശേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ കുർബാന അർപ്പിച്ചു. ഫാ. ജേക്കബ് വട്ടക്കാട്ട് വചന സന്ദേശം നൽകി. വൈകുന്നേരം ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു തിരുനാൾ പ്രദക്ഷിണം. കൊടിയിറക്കിനു ശേഷം പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ചു.
കൈക്കാരന്മാരായ സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു ജോസഫ് നിരവത്ത്, ഷാജി തോമസ് പുല്ലുകാലാ, പാരീഷ് കൗൺസിൽ സെക്രട്ടറി സോജൻ കണ്ണാശേരി, പ്രസുദേന്തി ടി.എം. വർക്കി തടത്തിൽ എന്നിവർ നേതൃത്വം നൽകി.