പറവൂർ: താലൂക്കിലെ റേഷൻ കടകൾ വഴി വിതരണം ചെയ്ത അരി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ സുനിത സ്റ്റാൻലി അറിയിച്ചു. മോശം നിലവാരമുള്ള അരി ഒരു കാരണവശാലും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യരുതെന്ന് എല്ലാ റേഷൻ വ്യാപാരികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്ത അരി എങ്ങനെ വിതരണ ശൃംഖലയിലേക്ക് കടന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ വ്യക്തമാക്കി.
റേഷൻകടകളിൽ നിന്ന് വാങ്ങിയ അരിയിൽ പ്രാണിയെ കണ്ടതായും ദുർഗന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ വാങ്ങിയ അരി റേഷൻ കടകളിൽ തിരികെ ഏൽപ്പിച്ചിരുന്നു.
പരാതികൾ ഉയർന്ന സാഹചര്യത്തിൽ എല്ലാ റേഷൻ കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കാനും സംശയമുള്ള സ്റ്റോക്ക് വിതരണം ചെയ്യാതെ മാറ്റിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പറവൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ ആകെ 149 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ വിതരണവും സ്റ്റോക്കും കൂടുതൽ നിരീക്ഷണവിധേയമാക്കുമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ പരിശോധന നടത്തുമെന്നും സപ്ലൈ ഓഫീസ് അറിയിച്ചു.
Tags : Local News Nattuvishesham Ernakulam