മുരിങ്ങൂർ ഡിവൈൻനഗർ റെയിൽവേ മേൽപാലം ഇരുട്ടിലായ നിലയിൽ.
മുരിങ്ങൂർ: മേലൂർ, കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഡിവൈൻനഗർ റെയിൽവേ മേൽപാലം വർഷങ്ങളായി ഇരുട്ടിലാണ്.
പ്രതിഷേധങ്ങളും പരാതികളും ശക്തമായതിനെ തുടർന്ന് 2025 മേയിൽ കേരള കോൺഗ്രസ് - എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി ഇടപെട്ട് പ്രാദേശികവികസന ഫണ്ടിൽനിന്ന് ആറുലക്ഷം രൂപ പാലത്തിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചു. കേരള കോൺഗ്രസ് - എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിൽ ആഹ്ലാദാരവം എന്ന പേരിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
എന്നാൽ ഫണ്ട് അനുവദിച്ചതിന്റെ പ്രഖ്യാപനത്തിനും ആഹ്ലാദപ്രകടനങ്ങൾക്കും പിന്നാലെ പദ്ധതി യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാർ ഇപ്പോൾ നിരാശയിലാണ്.
ഫണ്ട് അനുവദിച്ച് ഒരുവർഷം പിന്നിട്ടിട്ടും പാലത്തിൽ വെളിച്ചമെത്താത്തതിനെതിരേ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ദേശീയപാത 544ൽനിന്ന് കേവലം 200 മീറ്റർ മാത്രം അകലെയുള്ള പാലത്തിലൂടെ രാപ്പകൽഭേദമില്ലാതെ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരുമാണ് കടന്നുപോകുന്നത്.
അന്നനാട്, വൈന്തല, സമ്പാളൂർ, അഷ്ടമിച്ചിറ, പാളയംപറമ്പ്, മാള, അന്നമനട തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദേശീയപാതയിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന ഗതാഗതപാത കൂടിയാണിത്. 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം അന്നുമുതൽ ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി മുൻ എംഎൽഎ ബി.ഡി. ദേവസി ആസ്തിവികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് സോളാർ വിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവയുടെ പ്രകാശം പര്യാപ്തമല്ലെന്ന പരാതി അന്നുതന്നെ ഉയർന്നു.
പിന്നീട് സോളാർ വിളക്കുകളുടെ ബാറ്ററികൾ ഉൾപ്പെടെയുള്ളവ മോഷണംപോയതോടെ പാലം പൂർണമായും ഇരുട്ടിലാവുകയായിരുന്നു. പാലത്തിന്റെ കവാടത്തിലുള്ള ഹൈമാസ്റ്റ് വിളക്കാണ് നിലവിൽ ഏക ആശ്വാസം. എന്നാൽ അതിന്റെ വെളിച്ചം പാലത്തിനു മുകളിലേക്ക് എത്താത്തതിനാൽ രാത്രിയിൽ പാലം പൂർണമായും ഇരുട്ടിലാണ്.