കാണാതായ പ്രകാശൻ
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്ത വടക്കനാട് സ്വദേശി വീട്ടില്‍ തിരികേ എത്തിയില്ല. പണയമ്പം കല്ലുംമോളില് കെ.ജി. പ്രകാശനാണ്(56)ആശുപത്രി വിട്ട് രണ്ടാഴ്ചയായിട്ടും വീട്ടിലെത്താത്തത്.
ഇതുസംബന്ധിച്ച് സഹോദരന് അര്ജുനന് ഈ മാസം നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കഴിഞ്ഞ മാസം അവസാന വാരം റോഡില്‍വീണ് പ്രകാശന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കുശേഷം സ്കാനിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
പ്രകാശന് സഹായികളില്ലാതെയാണ് 108 ആംബുലന്‍സില്‍ കോഴിക്കോടിന് പോയത്. സ്കാനിംഗിനുശേഷം 28ന് വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തു. തനിച്ചാണെന്നും വീട്ടിലേക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാല്‍ പിറ്റേന്നേ പോകുന്നുള്ളൂവെന്നും പ്രകാശന് ആശുപത്രിയിലുള്ളവരോട് പറഞ്ഞിരുന്നു.
കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ കോളജിന് സമീപത്തെ കടകളിലെ ചിലര്‍ പ്രകാശനെ കണ്ടതായി അറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണവും ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് സഹോദരന് പോലീസില്‍ പരാതി നല്‍കിയത്.