വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുതയിലെ മുനിയറകൾ തകർത്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചതിനെതിരേ സമീപവാസിയും പൊതുപ്രവർത്തകനുമായ എം. ഹരിദാസൻ തൃശൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകി.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് 2500 വർഷം പഴക്കമുള്ള ആനയടിയൻപരുതയിലെ മുനിറകൾ തകർക്കപ്പെട്ട സംഭവമുണ്ടായത്. സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തേണ്ട പോലീസ് അത് ചെയ്യാതായപ്പോഴാണ് ഹരിദാസൻ സംഭവം സംബന്ധിച്ച് മംഗലംഡാം പോലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർന്നുള്ള അന്വേഷണങ്ങൾ ശരിയാംവണ്ണം മുന്നോട്ടു പോയില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും അന്വേഷണ വിവരം സംബന്ധിച്ച് മറുപടി കിട്ടാത്തതിനെ തുടർന്ന് അപ്പീൽ നൽകിയാണ് ഹരിദാസൻ മറുപടി സമ്പാദിച്ചത്.
ഈ മറുപടിയിലാണ് കേസ് അവസാനിപ്പിച്ചെന്ന വിവരം ലഭിച്ചത്. പരാതി തെറ്റായി വ്യാഖ്യാനിച്ചെന്നും കേസന്വേഷണം നിർത്തിയത് പരാതിക്കാരനിൽനിന്നും മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഐജി ക്ക് പരാതി നൽകിയിട്ടുള്ളത്. ചരിത്രകാരന്മാരും പുരാവസ്തു വകുപ്പ് അധികൃതരും തകർക്കപ്പെട്ട മുനിയറകൾ പരിശോധിച്ച് ചരിത്ര സ്മാരകങ്ങളാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുനിയറകൾ സംരക്ഷിക്കണമെന്ന റിപ്പോർട്ടും സംഘം പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.
Tags : investigation Nattuvishesham District News