കാസർഗോഡ്: ദേശീയപാത സർവീസ് റോഡിൽ കാസർഗോഡ് നഗരത്തിലും വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നുള്ളിപ്പാടിയിൽ പുതിയ എൻട്രി പോയിന്റ് അനുവദിക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതിനായി കളക്ടർ അർജുൻ പാണ്ഡ്യന്റെയും നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിമിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നുള്ളിപ്പാടിയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും നിലവിലുള്ള സർവീസ് റോഡിനെ പ്രധാന പാതയുടെ ലെവലിലേക്ക് ഉയർത്തി എൻട്രി പോയിന്റ് അനുവദിക്കുന്നത് പ്രായോഗികവും ഗതാഗത നിയന്ത്രണത്തിന് ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ചൗക്കിയിലെ അടിപ്പാതയ്ക്കും വിദ്യാനഗറിനുമിടയിൽ ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തിൽ മറ്റൊരു പ്രവേശന സൗകര്യം ഇല്ലാത്തതിനാൽ സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മുഴുവൻ കാസർഗോഡ് ടൗൺ വഴിയാണ് കടന്നുപോകുന്നത്. ഇതാണ് ബസ്സ്റ്റാൻഡ് മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗങ്ങളിൽ ദിവസേന അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടും ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ ശിപാർശയും ഉൾപ്പെടുത്തി ദേശീയപാത അഥോറിറ്റിയുടെ കണ്ണൂരിലെ പ്രോജക്ട് ഡയറക്ടർക്കും കേരള റീജണൽ ഓഫീസർക്കും പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എൻട്രി പോയിന്റ് അനുവദിക്കുന്നതിനായി നിലവിലുള്ള പാർശ്വഭിത്തിയും ഡ്രെയ്നേജ് സംവിധാനങ്ങളും പൊളിച്ചുമാറ്റി പുനഃക്രമീകരിക്കേണ്ടിവരും.
നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, കൗൺസിലർമാരായ റഹ്മാൻ തൊട്ടാൻ, സമീന മുജീബ്, ഡെപ്യൂട്ടി കളക്ടർ (എൽഎ) ലിപു എസ്. ലോറൻസ്, ഡെപ്യൂട്ടി കളക്ടർ (എൽഎ എൻഎച്ച്) ശശികുമാർ, കാസർഗോഡ് തഹസിൽദാർ ഷമിൽ ബാബു, ദേശീയപാത അഥോറിറ്റിയുടെ സ്വതന്ത്ര എൻജിനിയർ ശങ്കർ ഗണേഷ് എന്നിവരും പങ്കെടുത്തു.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ പ്രവൃത്തികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ കരാർ
കമ്പനിക്കു നിർദേശം
നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡിന്റെയും ഓവുചാലുകളുടെയും പ്രവൃത്തികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ ആർഡിഒ കെ.ആർ. മനോജ് നിർമാണ കരാർ കമ്പനിക്ക് കർശന നിർദേശം നൽകി. ഇന്നലെ ആർഡിഒ നേരിട്ട് സ്ഥലത്തെത്തി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
ജൂൺ 22നകം പ്രവൃത്തികൾ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ തീരുമാനം. ഈ കാര്യം കർശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം കരാർ കമ്പനിക്കെതിരേ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും ആർഡിഒ മുന്നറിയിപ്പ് നൽകി.
പ്രവൃത്തി നടക്കുന്ന വേളയിൽ മാർക്കറ്റ് ജംഗ്ഷനിലും പരിസരങ്ങളിലുമുണ്ടാകുന്ന കടുത്ത പൊടിശല്യം പരിഹരിക്കാൻ മഴയില്ലാത്ത ദിവസങ്ങളിൽ ദിവസേന മൂന്നുനേരം വെള്ളം തെളിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. രാജാ റോഡ് ജംഗ്ഷനും പോലീസ് സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് വൈദ്യുത തൂണിനു സമീപം ഓവുചാൽ വളച്ചുനിർമിക്കുന്ന കാര്യം ജനകീയ സമരസമിതി പ്രവർത്തകർ ആർഡിഒയുടെ ശ്രദ്ധ.
Tags :