നേമം: നഗരസഭയുടെ ഭാഗമായ നേമത്തെ ജലസ്രോത സുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. പാപ്പനംകോട്, മേലോംകോട്, കരുമം, എസ്റ്റേറ്റ്, പൊന്നുമംഗലം, നേമം വാർഡുകളിലായി ഒരു ഡസനിലെറെ കുളങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്.
രണ്ടാഴ്ചയായി നേമം മേഖലയിൽ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാണ്. നിരവധി പേരാണ് നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന ത്. താലൂക്ക് ആശുപതിയിൽ ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടി യിട്ടുണ്ട്. 400 മുതൽ 500 പേരാണ് ഒപിയിൽ എത്തുന്നത്. പനി, ഛർദി, കടുത്ത തലവേദന, ശരീര വേദന തുടങ്ങിയവയാണ് പലർക്കും അനുഭവപ്പെടു ന്നത്. നേമത്തെ കുളങ്ങൾ പലതും വൃത്തിയാക്കിയിട്ട് പതിനഞ്ചുവർഷത്തിലേറെയായി.
കുളങ്ങൾ സംരക്ഷിക്കുന്നതിൽ നഗരസഭയോ കൗൺസിലർമാ രോ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്നു പരാതിയുണ്ട്. നേമം മേഖലയിൽ നേമം തളിയാദിച്ചപുരം കുളം, കാരയ്ക്കാമണ്ഡപം ആമീൻ കുളം, നന്തൻകോട് കുളം, തുരുത്തിയിൽ കുളം എന്നിവ മാത്രമാണ് ഒരു പരിധി വരെ വൃത്തിയായി കിടക്കുന്നത്. ബാക്കി ഒരു ഡസന്നിലെറെ കുളങ്ങൾ സമീപത്തെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്
പലകുളങ്ങളും പുല്ലും ചെടികളും കുറ്റിക്കാടുകളും നിറഞ്ഞു വെള്ളംകെട്ടി കൊതക് വളർത്തൽ കേന്ദ്രങ്ങളായിരിക്കുകയാണ്.
പൂഴിക്കുന്ന് തെങ്ങുവിള കുളം, മടവിള ആല ആറകുളം, പൂഴിക്കുന്ന് നമ്പു വിള കുളം, പൂഴിക്കുന്ന് മടവിളകുളം, കോലിയക്കോട് കൊറട്ടിക്കര കുളം, പാപ്പനംകോട് കോണത്തുകുളം, പൊന്നുമംഗലം നെടുംകുളം, കരുമം ആര്യയോട് കുളം, കാരയ്ക്കാമണ്ഡപം പൊറ്റവിള പള്ളിയിൽ കുളം എന്നിവയെല്ലാം മാലി ന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് . മഴക്കാലം മുന്നിൽക്കണ്ട് അധികൃതർ മുൻകരുതലുകളെടുക്കാത്തതു മൂലം പകർച്ചവ്യാധികൾ ഓരോ ദിവസം കഴിയും ത്തോറും വർധിച്ച് വരുകയാണ്.
കരമനയാറിലും കിള്ളിയാറിലും മാലിന്യം തള്ളൽ പതിവ്
നെടുമങ്ങാട്: നൂറു കണക്കിനാളുകൾ ദാഹജലത്തിനായി ആശ്രയിക്കുന്ന കിള്ളിയാറിലും കരമനയാറിലും മാലിന്യം തള്ളൽ പതിവായതോടെ സാംക്രമിക രോഗങ്ങൾ പടരുന്നു.
ഇരുമ്പയിൽനിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ആളൊഴിഞ്ഞ വളവുകളിൽ മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത് വ്യാപകമാണ്.പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചുകൊണ്ടുവരുന്ന മാലിന്യങ്ങളാണ് കരമനയാറിലും കിള്ളിയാറിലെതീരങ്ങളിലും തള്ളുന്നത്. ഇതേസമയം, കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പകൽക്കാലത്ത് പരസ്യമായി വലിച്ചെറിയുന്ന സംഘങ്ങളും പെരുകുന്നുണ്ട്.
കാടുപിടിച്ച് കിടക്കുന്ന പ്രദേശം പകൽ സമയത്തു പോലും വിജനമാണ്. ഇതുമറയാക്കിയാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈച്ചയും കൊതുകും പെരുകുന്നതു പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിപ്പിക്കുന്നു. കുടിവെള്ളം സ്രോതസുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പോലീസും ഒന്നും ചെയ്യുന്നില്ലെ ന്നും ആക്ഷേപം ഉണ്ട്.
അരുവിക്കര പഞ്ചായത്ത് അധികൃതർ ഈ മേഖലയിൽ പലപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുകയാണ്. നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ചാണ് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുന്നത്.
കഴിഞ്ഞയാഴ്ച ആറ്റുകാലിനു സമീപം മണക്കാടുള്ള ഒരു റസിഡന്റ് അസോയിയേഷന്റെ ആഘോഷപരിപാടികൾക്ക് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ ഇരുമ്പയിലെ റോഡരികിൽ തള്ളിയിരുന്നു. ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കുമെന്നും പ്രദേശം ശുചീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പ് പാഴായതായി പരാതി ഉയർന്നിട്ടുണ്ട്. മലിനജലം കരമനയാറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് രോഗങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ.
ശാപമോക്ഷമില്ലാതെ അമ്പലത്തറ കുളം
പേരൂര്‍ക്കട: നവീകരണം പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ അമ്പലത്തറ കുളം പായലും മാലിന്യവും മൂടിയ നിലയിൽ. കിണവൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന അമ്പലത്തറ കുളം ചതുരാകൃതിയിലുള്ളതാണ്. കുളത്തിന്റെ നാലുഭാഗത്തും സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. അടുത്തിടെ കുളം ശുചീകരിച്ചതാണ്. ശുചീകരണത്തിനുശേഷം കുളത്തിന്റെ വശങ്ങളിൽ ചെടിച്ചട്ടികള്‍ വയ്ക്കുകയും പുഷ്പകൃഷി നടത്തുകയും ചെയ്തിരുന്നു. സമീപത്തെ പറമ്പുകളില്‍ നിന്നും തെങ്ങോലകളും മറ്റും വെള്ളത്തിലേക്കു വീണുകിടക്കുന്നത് അഴുകിയ നിലയിലാണ്. നവീകരണത്തിനുശേഷം അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തത് അമ്പലത്തറ കുളത്തിന്റെ നാശത്തിനു മറ്റൊരു കാരണമായി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പായലുകള്‍ നിറഞ്ഞു കുളത്തിലെ വെള്ളം മലിനമാകുകയായിരുന്നു.
പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണിപ്പോൾ. കുളത്തിലേക്ക് ഇറങ്ങുന്നതിന് ഒരു ഗേറ്റുണ്ട്. ഇത് പൂട്ടിയിടാത്തതാണ് സാമൂഹികവിരുദ്ധര്‍ക്ക് അനുഗ്രഹമാകുന്നത്.
പകല്‍സമയങ്ങളില്‍പോലും മദ്യക്കുപ്പികള്‍ കുളത്തിലേക്ക് വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്. കുളത്തിനോട് ചേർന്നുള്ള റോഡിനു സമീപത്തായി നഗരസഭ മാലിന്യ സംഭരണി സ്ഥാപിച്ചിട്ടുണ്ട്. സംഭരണയിൽ മാലിന്യം നിക്ഷേപിക്കുന്നതിന് പകരം ആളുകൾ കുളത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. കുളത്തിന്റെ മൂന്ന് ഭാഗത്തായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യമുള്ളതായി പ്രദേശവാസികളും പറയുന്നു.
നഗരസഭാ ഭരണം മാറി വന്നിട്ടും കുളത്തിന്റെ ശോച്യാസ്ഥ മാറ്റാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല. പ്രദേശവാസികൾ നിരവധി തവണ അധികൃതർക്കു പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ നഗരസഭയും വാർഡ് കൗൺസിലറും സ്വീകരിക്കണമെന്നതാണ് ആവശ്യം.
ദേവസ്വം കുളത്തിന്റെ അവസ്ഥ ദയനീയം "കഠിനം'കുളം
കഠിനംകുളം: കഠിനംകുളം മര്യനാട് റോഡിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തായി ഒരേക്കർ വിസ്തൃതിയിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന കഠിനംകുളം ക്ഷേത്രക്കുളം... മൂക്കുപൊത്താതെ ഇതിനടുത്തുകൂടി നടക്കാനോ വാഹനത്തിൽ യാത്ര ചെയ്യാനോ കഴിയില്ല. ചാക്കുകളിലും കവറുകളിലും കെട്ടി അറവു മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടു തള്ളുകയാണിവിടെ.
കാടുകയറി നശിക്കുന്ന കുളവും പരിസരവും വൃത്തായിക്കുവാൻ പോത്തൻകോട് പഞ്ചായത്തിന്റെ കഴി ഞ്ഞ ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയിലൂടെ ശ്രമങ്ങൾ നടന്നു എങ്കിലും അവസാനം ഉപേക്ഷിക്കുകയായിരുന്നു. മാലിന്യങ്ങളും പാഴ്സ്തുക്കളുംകൊണ്ടു നിറഞ്ഞ കുളം ഏകദേശം മൂടപ്പെട്ടനിലയിലാണെങ്കിലും പരിസരത്തെ വീടുകളിലെ മാലിന്യങ്ങളും പരിസരത്തെ സ്ഥലങ്ങളിലെ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങളും എല്ലാം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറി.
കൊതുകുകൾ മുട്ടയിട്ടു പെരുകുകയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകരോ പഞ്ചായത്ത്, ദേവസ്വം അധികൃതരോ ഇവിടേ യ്ക്കു തിരിഞ്ഞു നോക്കാതെയായിട്ട് വർഷങ്ങളായി. കുളം വൃത്തിയാക്കുന്നതിനായി അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ശുചീകരണ പ്രവൃത്തികളിൽ അലംഭാവം തുടർന്ന് അധികൃതർ
പാറശാല: പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോഴും ശുചീകരണ പ്രവൃത്തികളിൽ അലംഭാവം കാണിച്ച് അധികൃതർ. പാറശാല, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലും തൊട്ടടുത്ത പഞ്ചായത്തുകളിലെയും പ്രധാന കുടിവെള്ള സ്രോതസാണ് നെയ്യാർ ഇടതുകര കനാൽ. വേനൽക്കാലങ്ങളിൽ കിണറുകളിലെ ജലലഭ്യത കുറയുമ്പോൾ നെയ്യാർഡാമിലെ വെള്ളം തുറന്നു ഇടതുകര കനാലിലൂടെ ഒഴുക്കി കുളങ്ങൾ നിറക്കുമ്പോഴാണ് കിണറുകളിൽ വെള്ളം നിറയുന്നത്.
എന്നാൽ കനാലും കുളങ്ങളും തോടുകളും ശുചീകരിച്ചിട്ടു വർഷങ്ങളായി. കനാലിലൂടെ ഒഴുകുന്ന മലിനജലം കുളങ്ങളിൽ നിറഞ്ഞ്, അത് ഉറവകളായി കിണറുകളിലെത്തു ന്നുണ്ട്. ഇതേ വെള്ളം കുടിക്കുന്നതതിനാൽ പനി, വയറിളക്കം, ഛർദി തുടങ്ങിയവ തുട ർക്കഥയായിരിക്കുകയാണ്.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് മുരിയങ്കര വാർഡിലെ ആരിശശേരി ചിറക്കുളം. പത്തേക്കറോളം പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന കുളത്തിലെ വെള്ളം വറ്റിയാൽ പ്രദേശത്തെ കിണറുകളും വറ്റും. നെയ്യാർ കനാലിലെ വെള്ളവും തമിഴ്നാട്ടിൽനിന്നും ഉത്ഭവിച്ചു കേരളത്തിലേക്ക് ഒഴുകുന്ന ഒരു തോടും പ്രധാന ജല സ്രോതസാണ്.
ഇതിലെ വെള്ളമാണ് ചിറക്കുളത്തിലും നിറക്കുന്നത്. പഞ്ചായത്തിലെ മുരിയങ്കര, മുള്ളുവിള, ടൗൺ, മുറിയാത്തോട്ടം ഉൾപ്പടെയുള്ള വാർഡുകളിൽ കൃഷിക്കായി ഉപയോഗിക്കുന്നത് ചിറക്കുളത്തിലേ വെള്ളമാണ് .എന്നാൽ കുളവും തോടും ശുചീകരിച്ചിട്ടു വർഷങ്ങൾ ആയതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.
നെയ്യാറിനും കരമനയാറിനും അകാലമരണം
കാട്ടാക്കട: തലസ്ഥാന ജില്ലയുടെ ജീവനാഡികളായ കരമനയാറും നെയ്യാറും ദുരന്തത്തിന്റെ വക്കിൽ. മണലൂറ്റും കരയിടിച്ചിലും മാലിന്യ നിക്ഷേപവും ഇരുനദികളെയും നാശത്തിലേക്കു തള്ളിവിടുകയാണ്. അഗസ്ത്യമലയിൽ നിന്നാണ് ഇരുനദികളുടെയും ഉത്ഭവം. അഗസ്ത്യമലയുടെ അടിവാരത്തെ നാച്ചിമുടിയിൽനിന്നും നെയ്യാറും ചെമ്മുഞ്ചിമേട്ടിൽ നിന്നും കരമനയും ഉത്ഭവിക്കുന്നു.
മത്സ്യങ്ങളുടെ ആവാസഭൂമിയാണ് ഇരു നദികളും. ഏതാണ്ട് 50 ലേറെ ശുദ്ധജലമത്സ്യങ്ങൾ ഈ നദികളിലുണ്ട്. ഇന്നു നദികൾ എന്ന പേരു മാത്രം. കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന മണലൂറ്റ് ഈ നദികളെ ഇല്ലാതാക്കി. മണലൂറ്റുമൂലം കരകൾ ഇടിഞ്ഞു താണു. നദികൾ തീർത്തും കയങ്ങളായി മാറി. ഈ നദികളിലെ വെള്ളം 75 ശതമാനവും വിഷമയമാണെന്നു പുതിയ പഠനം കാണിക്കുന്നു. വെള്ളത്തിൽ ഇരുമ്പ്, കാഡ്മിയം, കോപ്പർ, നിക്കൽ, ക്ലോറൈഡ്, എന്നിവയുടെ അംശം കൂടുതലായതിനാൽതന്നെ അസിഡിറ്റിയുമുണ്ടെന്നു വാട്ടർ അഥോറിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഇത് വൻ രോഗങ്ങൾക്ക് കാരണമാകും.
മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലമായും ഈ നദികൾ മാറി. രാത്രിയിൽ മാലിന്യങ്ങൾ ഇവിടെ കൊണ്ടിടുന്നത് തുടരുകയാണ്. ശുദ്ധജല നദികളായിരുന്നവയിലാണ് ഈ മാലിന്യ നിക്ഷേപം. രണ്ടു നദികളിലുമായി 30 ൽ അധികം ശുദ്ധ ജല പദ്ധതികളുണ്ട്. മലിനീകരണം അവയ്ക്കും ഭീഷണിയാണ്.