ആറാട്ടുതറയില്‍ നഞ്ചക്കൃഷിക്ക് ട്രാക്ടര്‍ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്നു.
മാനന്തവാടി: മഴക്കുറവ് കാര്യമാക്കാതെ നഞ്ചക്കൃഷിക്ക് ഒരുക്കം സജീവമാക്കി മേഖലയിലെ കര്‍ഷകര്‍. വേമം, കൊയിലേരി, ആറാട്ടുതറ പാടശേഖരങ്ങളില്‍ നിലമൊരുക്കല്‍ തകൃതിയിലാണ്.
ട്രാക്ടറുകള്‍ ഉപയോഗിച്ച് പാടങ്ങള്‍ ഉഴുതുമറിക്കുന്ന തിരക്കിലാണിപ്പോള്‍ നെല്‍ക്കർഷകര്‍. നിലമൊരുക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഞാറുനടീല്‍ ആരംഭിക്കും. ലഭ്യമായ വെള്ളം ഉപയോഗിച്ച് ഞാറ്റടി കര്‍ഷകരില്‍ പലരും തയാറാക്കിയിരുന്നു.
ഐആര്‍ 20, ഉമ, ആയിരംകണ്ണി, ആതിര, കുള്ളന്‍ ആതിര, പവിഴം തുടങ്ങിയ നെല്‍ വിത്തിനങ്ങളാണ് കര്‍ഷകര്‍ നഞ്ചക്കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. കൃഷിച്ചെലവ് കുറയ്ക്കുന്നതിന് നേരിട്ട് വിത്ത് വിതയ്ക്കുന്ന രീതി പിന്തുടരുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ട്രാക്ടറുകള്‍ പാടം ഉഴുതുമറിക്കുമ്പോള്‍ ഇരതേടിയെത്തുന്ന കൊറ്റിക്കൂട്ടങ്ങള്‍ വയല്വരമ്പുകളിലെ മനോഹര കാഴ്ചയായി. വരുന്ന ആഴ്ചകളില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചായിരിക്കും നടീല്‍ പ്രവൃത്തികള്‍. മികച്ച വിളവ് പ്രതീക്ഷിച്ചാണ് കൃഷി ഇറക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Tags : NattuVishasham DistrictNews