പ്രതീകാത്മക ചിത്രം
കാസർഗോഡ്: പള്ളം പ്രദേശത്ത് രണ്ടിടങ്ങളിൽ റോഡുകൾ തകർന്നു. പള്ളം റോഡിലെ കോൺക്രീറ്റ് സ്ലാബ് പൊട്ടിയും ജയിലിനു പിൻവശത്തുകൂടിയുള്ള റോഡിലെ ടാറിംഗ് ഇളകിയുമാണ് തകർന്നത്. റോഡരികിലുള്ള പഴയ കെട്ടിടങ്ങളും അപകടഭീഷണിയാവുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ടൗൺ യുപി സ്കൂളും ഉൾപ്പെടെ നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരക്കേറിയ റോഡാണ് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായത്. അഞ്ചു വർഷമായി ഈ റോഡുകളുടെ അറ്റകുറ്റപണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ കുഴികളിൽ മഴവെള്ളം നിറഞ്ഞ് വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്ന നിലയാണ്. സ്ലാബ് പൊട്ടിയ ഭാഗത്ത് വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാവാതിരിക്കാൻ നാട്ടുകാർ കല്ലുകളും മരച്ചില്ലകളും വച്ചിരിക്കുകയാണ്. റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടവും ഏതു സമയത്തും ഇടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി നഗരസഭയുടെ ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews safety hazard.