പ്രതീകാത്മക ചിത്രം
കേളകം: സംസ്ഥാനത്ത് ലഗോൺ കോഴിമുട്ടയുടെ വില കുത്തനെ ഉയരുമ്പോഴും നാടൻ കോഴിമുട്ടയ്ക്ക് ആനുപാതികമായി വില കിട്ടാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അഞ്ച് രൂപയോളമായിരുന്ന ലഗോൺ മുട്ടയുടെ വില ഇപ്പോൾ എട്ടു രൂപയ്ക്കടുത്തായി. എന്നാൽ നാടൻ കോഴിമുട്ടയുടെ ചില്ലറ വിപണിവില ഇപ്പോഴും പഴയ ശരാശരി വിലയായ 9.50 രൂപയിൽ നിൽക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ വർധിച്ചിട്ടും അതിനനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്നാണ് നാടൻ കോഴികളെ വളർത്തുന്നവർ പറയുന്നത്. കോഴിത്തീറ്റയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏകദേശം 30 ശതമാനത്തോളമാണ് വർധിച്ചത്. മരുന്നുകൾ, പരിപാലനച്ചെലവ്, തൊഴിലാളി വേതനം എന്നിവയും ഉയർന്നതോടെ ഒരു നാടൻ കോഴിമുട്ടയുടെ ഉത്പാദന ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതിനിടയിലും മൊത്തവ്യാപാരികൾ ശേഖരണ സമയത്ത് ഒരു മുട്ടയ്ക്ക് എട്ട് രൂപ മാത്രമാണ് നൽകുന്നതെന്ന് കർഷകർ പറയുന്നു.
കുടുംബശ്രീ യൂണിറ്റുകളും നിരവധി വനിതാ സംരംഭകരും സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി നാടൻ കോഴി വളർത്തി മുട്ട ഉത്പാദനം നടത്തുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം നേരത്തെ നാടൻമുട്ടയ്ക്ക് മറ്റു മുട്ടകളെക്കാളും വില ലഭിച്ചു വന്നത് ആശ്വാസകരമായിരുന്നു. ഗുണമേന്മയും പോഷകമൂല്യവും കൂടുതലാണെന്ന പൊതുവായ ധാരണയുണ്ടെങ്കിലും വിപണിയിൽ അതിനനുസരിച്ചുള്ള വില ലഭിക്കാത്തത് കാരണം പലരും ഇതിനകം ഈ മേഖല ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു നാടൻ കോഴിമുട്ടയ്ക്ക് കുറഞ്ഞത് 15 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ ഈ രംഗത്ത് തുടരനാകൂ എന്നാണ് കർഷകർ പറയുന്നത്.
വ്യാവസായികാടിസ്ഥാനത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉത്പാദിപ്പിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന കോഴിമുട്ട വിപണിയിൽ നാടൻ മുട്ടയ്ക്ക് ന്യായവില ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കർഷകർക്ക് ന്യായ വില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ശേഖരണ സംവിധാനത്തിൽ പരിഷ്കരണം കൊണ്ടുവരണമെന്നും കോഴിക്കർഷകർ പറയുന്നു.
Tags : Local News Nattuvishesham Farmers chicken