കച്ചവടക്കാരുടെ തട്ടുകൾ മാറ്റുന്നു.
തൃപ്പൂണിത്തുറ: അത്താഘോഷത്തിന്റെ പേരിൽ തൃപ്പൂണിത്തുറ നഗരസഭ നിർബന്ധിത പിരിവു നടത്തുന്നതായി പരാതി. അത്തം മുതൽ പത്ത് ദിവസത്തേയ്ക്ക് പൂക്കച്ചവടത്തിനായെത്തുന്ന കച്ചവടക്കാരോടാണ് സംഘാടകരും നഗരസഭ ഉദ്യോഗസ്ഥരും സ്ഥല വാടകയെന്ന പേരിൽ വൻ പണപ്പിരിവ് നടത്തുന്നതെന്നാണ് ആക്ഷേപം.
ലായം കോംപ്ലക്സിലെ കടകൾക്ക് മുന്നിലുള്ള സ്ഥലമെല്ലാം മീറ്റർ കണക്കിന് അളന്ന് പണം വാങ്ങുന്ന സംഘാടകർ ഇത്തവണ സ്വകാര്യ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ പൂക്കച്ചവടക്കാർ ഇരിക്കുന്ന സ്ഥലത്തിനും വാടക പിരിക്കാനിറങ്ങിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മുനിസിപ്പൽ ഓഫീസിന് എതിർവശത്തുള്ള സ്വകാര്യ കെട്ടിടത്തിന് മുന്നിൽ പൂക്കച്ചവടത്തിനായി ഷെഡ് കെട്ടിയവരോട് വൻതുകയാണ് പിരിവ് ചോദിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്.
തമിഴ്കച്ചവടക്കാർ തുക കേട്ട് ഞെട്ടി തങ്ങളുടെ സങ്കടം പറഞ്ഞതോടെ തുക അല്പം കുറച്ചെങ്കിലും അത്രയും തുക തരാൻ നിവൃത്തിയില്ലെന്ന് കച്ചവടക്കാർ പറഞ്ഞതോടെ അവിടെയിട്ടിരുന്ന തട്ടും മേശകളും മറ്റും ട്രാക്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പൂക്കച്ചവടം നടത്തുന്നതിന് ലൈസൻസ് വേണമെന്ന പേരും പറഞ്ഞാണ് അത്താഘോഷ കമ്മിറ്റിക്കാർ പിടിച്ചുപറിക്ക് മുതിർന്നതെന്നാണ് ആക്ഷേപം.
അതേ സമയം നഗരസഭയുടെ കട മുറികൾ വാടകയ്ക്കെടുത്തവരെ നോക്കുകുത്തിയാക്കിയാണ് അവരുടെ കടകളുടെ മുന്നിൽ സംഘാടകർ പൂക്കച്ചവടത്തിനായി പണം വാങ്ങി സ്ഥലം തിരിച്ചു കൊടുക്കുന്നത്. അത്താഘോഷത്തിന്റെ പേരിൽ മുൻ വർഷങ്ങളിലും ഇത്തരത്തിലുള്ള പണപ്പിരിവ് നടക്കാറുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കച്ചവടം നടത്തുന്നവരിൽ നിന്ന് ഭീമമായ തുക ചോദിച്ചത് നാട്ടുകാരെ ഞെട്ടിച്ചു.
ഇന്നലെ വൈകിട്ട് പിരിവിനിടെയുണ്ടായ തട്ട് പൊളിപ്പിക്കലിന് ബിജെപി നേതാവായ മുനിസിപ്പൽ ചെയർപേഴ്സനും ഇടത്, വലതു മുന്നണികളിൽപ്പെട്ട ജനറൽ കൺവീനറും സബ് കമ്മിറ്റി കൺവീനറും മറ്റുമുണ്ടായിരുന്നു. മുൻകാലങ്ങളിൽ ഫുട്പാത്തിൽ കച്ചവടം നടത്തുന്നതിന് പിരിവ് വാങ്ങിയിരുന്ന സംഘാടകർ, ഫുട്പാത്ത് കച്ചവടം ഹൈക്കോടതി വിലക്കിയതോടെയാണ് കടകളുടെ മുന്നിലെ സ്ഥലം അളന്ന് കൊടുത്ത് പണം വാങ്ങിത്തുടങ്ങിയത്.
അതേസമയം ലായം റോഡരികിലും മറ്റും തട്ടുകൾ ഇട്ടവരോട് ലൈസൻസില്ലാതെ കച്ചവടം ചെയ്യരുതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് വകവയ്ക്കാതെ അവർ തട്ട് ഇട്ടതാണ് നീക്കാൻ കാരണമെന്നുമാണ് ചെയർപേഴ്സൺ അഡ്വ.പി.എൽ.ബാബു പറഞ്ഞത്.
Tags : Nattuvishesham Districtnews Festival