പത്തനംതിട്ട: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ( നാർക്കോ ഹണ്ട് ) പദ്ധതിയിൽ വാരിയേഴ്സ് പരിശീലനത്തിനു തുടക്കമായി.
വിദ്യാർഥികളിലും യുവജനങ്ങളിലും ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യുവാക്കളെയും പൊതുജനങ്ങളെയും മറ്റ് വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സന്നദ്ധ സേനയാണ് തൂഫാൻ വാരിയേഴ്സ്.
പരിശീലന പരിപാടി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 470 ഓളം തൂഫാൻ വാരിയേഴ്സാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ നിയമവശങ്ങളെക്കുറിച്ച് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു വിശദീകരിച്ചു. ലഹരി മരുന്നിന് അടിമപ്പെട്ടവരെ കണ്ടെത്തുന്നതിനും അവരെ ബോധവത്കരണത്തിലൂടെയും കൗൺസിലിംഗിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദേഷ്, മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. ബോബി ചെറിയാൻ സക്കറിയ എന്നിവർ ക്ലാസുകൾ നയിച്ചു. അഡീഷണൽ എസ്പി ടി. വിജയൻ സ്വാഗതവും പത്തനംതിട്ട ജില്ല നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. പ്രകാശ് നന്ദിയും പറഞ്ഞു.
വിവരങ്ങൾ കൈമാറാൻ വാട്സ്ആപ്പ് നന്പറുകൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സ്വമേധയാ മുന്നോട്ടുവന്ന തൂഫാൻ വാരിയേഴ്സിനെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. ലഹരി ഉത്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കൽ, അവയുടെ വില്പന, കൈമാറ്റം തുടങ്ങി ഏതു കാര്യത്തെക്കുറിച്ചും ഏതുസമയത്തും വാരിയേഴ്സിന് വിവരങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവായ വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുമെന്നും, രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് 9995966666 എന്ന വാട്സ്ആപ്പ് നമ്പർ ഏതൊരാൾക്കും ഉപയോഗിക്കാവുന്നതാെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൂടാതെ ഫോൺ വഴി വിവരങ്ങൾ കൈമാറുന്നതിനായി 9497979794 , 9497927797 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
അറിയിക്കുന്ന വിവരങ്ങൾ അതീവ രഹസ്യം ആയിരിക്കുമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെടുകയും ഇന്ന് പരിശീലനം നേടുകയും ചെയ്തവർ മാത്രമല്ല ഓരോ പൗരനും തൂഫാൻ വാരിയേഴ്സ് ആണെന്നും ലഹരി വിപത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും അതുവഴി ലഹരിക്കെതിരേ പോരാടുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ: 295 പേർ അറസ്റ്റിൽ
കഴിഞ്ഞ മൂന്നിന് ലഹരിക്കെതിരേ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പദ്ധതി 20 ദിവസം പിന്നിടുമ്പോൾ ജില്ലയിലാകെ കഞ്ചാവ്, എംഡിഎംഎ എ ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം വിപണനം എന്നിവയ്ക്കെതിരേ 105 കേസുകൾ രജിസ്റ്റർ ചെയ്യുകയും 116 പേർ അറസ്റ്റിലാകുകയും ചെയ്തു.
സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 177 കേസുകൾ രജിസ്റ്റർ ചെയ്തു. 179 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓപ്പറേഷൻ തഫാൻ ആരംഭിച്ച ശേഷം ജില്ലയിൽ 282 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Tags : nattu vishesham Fighting the storm