നന്പിക്കൊല്ലി പാടശേഖരത്തിൽനിന്നു പ്രാവുകൾ പറന്നുയരുന്ന ദൃശ്യം.
സുൽത്താൻ ബത്തേരി: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ വിരുന്നിടമാക്കി പക്ഷിക്കൂട്ടങ്ങൾ. നന്പിക്കൊല്ലി, കണ്ണങ്കോട് ഉൾപ്പെടെപാടശേഖരങ്ങളിൽ ദിവസവും വിവിധ ഇനം പക്ഷികളാണ് കൂട്ടമായി ആഹാരം തേടിയെത്തുന്നത്. കാലവർഷം ആരംഭിച്ചതും കൊയ്ത്തുകഴിഞ്ഞ വയലുകൾ അടുത്ത കൃഷിക്ക് കർഷകർ ഒരുക്കിത്തുടങ്ങിയതുമാണ് പക്ഷികൾക്ക് ഇരതേടാൻ അനുകൂല സാഹചര്യമൊരുക്കിയത്.
കൊയ്ത്തിനിടെ നിലത്തുവീണ നെൽമണികളും കതിരുകൾക്കുമൊപ്പം ചെറുകീടങ്ങൾ, തവളകൾ, ചെറുമീനുകൾ, നെൽനാന്പുകൾ എന്നിവയും ഇവ ആഹരിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ വയലിൽ പറന്നിറങ്ങുന്ന പ്രാവുകൾ കൗതുകക്കാഴ്ചയാണ്. പാടത്ത് ഭക്ഷണം തേടുന്ന പക്ഷികൾ ചെറിയ ശബ്ദമോ അനക്കമോ ഉണ്ടായാൽ ഒരുമിച്ച് പറന്നുയരുന്ന ദൃശ്യം പ്രകൃതിസ്നേഹികളെ ഹരംകൊള്ളിക്കുന്നതാണ്. കൃഷിയിടങ്ങളിലെ കീട നിയന്ത്രണത്തിൽ പക്ഷികൾക്ക് പ്രധാന പങ്കുണ്ടെന്ന് കർഷകർ പറയുന്നു.
നെല്ലിനെ ബാധിക്കുന്ന നിരവധി കീടങ്ങളെയും മുട്ടകളെയും പക്ഷികൾ ഭക്ഷിക്കുന്നത് അടുത്ത കൃഷിക്കാലത്ത് കീടശല്യം ഒരുപരിധിവരെ കുറയാൻ സഹായകമാകുന്നുണ്ട്. പ്രകൃതി സന്തുലനം നിലനിർത്തുന്നതിലും കൃഷിയെ സംരക്ഷിക്കുന്നതിലും പക്ഷിസഞ്ചയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് കർഷക പക്ഷം.
Tags : Local News Nattuvishesham Wayanad