ആലപ്പുഴ: ഓരുവെള്ള ഭീഷണിയിൽ കായൽ നിലങ്ങളിലടക്കം നെൽകൃഷി ഉപേക്ഷിച്ച് കർഷകർ. എന്നാൽ, ഭയപ്പെടേണ്ട അളവിലേക്ക് ഉപ്പിന്റെ അനുപാതം എത്തിയിട്ടില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. കഴിഞ്ഞതവണ ചിലയിടങ്ങളിൽ ഓരുവെള്ളമെത്തി കൃഷിനശിച്ചിരുന്നു. ഇതോടെയാണ് കൃഷി വേണ്ടെന്നുവയ്ക്കാൻ കർഷകർ നിർബന്ധിതരായത്.
കന്നിട്ടക്കായൽ, നടുത്തുരുത്ത്, കുപ്പപ്പുറം, കക്കാക്കായൽ തയ്യിൽ കായൽ, ഇടവഴിക്കൻ, അഴീക്കൽ തുടങ്ങിയ പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടില്ല. വെള്ളം കയറ്റിയിറക്കേണ്ട സമയത്ത് ഓരുവെള്ളമെത്തിയാൽ നെൽച്ചെടികൾ ഉണങ്ങിപ്പോകും. ജലാശയങ്ങളിലെ പോള നശിക്കാൻ തുടങ്ങിയതോടെയാണ് ഓരുവെള്ളത്തിന്റെ സാന്നിധ്യം കർഷകർ മനസിലാക്കിയത്.
മാർത്താണ്ഡം, റാണി, ചിത്തിര, സി ബ്ലോക്ക് അടക്കമുള്ള കായൽ നിലങ്ങളിലെ കർഷകരാണ് ആശങ്കയിലായത്. കഴിഞ്ഞതവണ ഓരുവെള്ളം കയറി നെല്ല് കറവലായി മാറിയെന്നും സാമ്പത്തികനഷ്ടമുണ്ടായെന്നും കർഷകർ പറയുന്നു. ഓരുവെള്ളത്തിന്റെ കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. 508 ഓരുമുട്ടുകളും അടച്ചിട്ടിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പിന്നെ എങ്ങനെയാണ് കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളമെത്തുന്നതെന്നു പഠിക്കാനോ പ്രായോഗിക നിർദേശങ്ങൾ നൽകാനോ ആരും തയാറാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
കർഷകർ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന്
കൃഷിവകുപ്പ്
നിലവിൽ കായലിന്റെ പലയിടങ്ങളിലും വെള്ളം ടെസ്റ്റ് ചെയ്തിരുന്നെന്നും ഭയക്കേണ്ട ലെവലിലേക്ക് ഉപ്പിന്റെ അനുപാതം എത്തിയിട്ടില്ലെന്നുമാണ് കൃഷിവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ചിലയിടങ്ങളിൽ കായലിന്റെ അടിത്തട്ടിൽ ഉപ്പിന്റെ അംശമു ണ്ട്. എന്നാൽ, ഇത് വെള്ളം പാടത്തേക്കു കയറ്റുന്നതിനു തടസമാകില്ല. അവസാനഘട്ട പരിശോധനയിൽ പിഎച്ച് ലെവൽ ഏഴായിരുന്നു. നിലവിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തോട്ടപ്പള്ളി ഭാഗത്തെ കായലിന്റെ അടിത്തട്ടിൽ ഉപ്പിന്റെ അംശം കൂടുതലുണ്ട്. കരുമാടി തോടിന്റെ ഭാഗത്തും ചെറുതന ഭാഗത്തുമാണ് ഉപ്പിന്റെ അംശം ഉള്ളതായി പരിശോധനയിൽ വ്യക്തമായത്.
എം.കെ. രജനി
കൃഷി അസി. ഡയറക്ടർ
Tags : Flood threat nattuvishesham local news