അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ കോൺക്രീറ്റ് ചെയ്ത യാർഡിൽ മഴയേ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട്.
അടൂർ: കെഎസ്ആർടിസി ഡിപ്പോയിലെ യാർഡ് നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വീണ്ടും വെള്ളക്കെട്ട്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ആരംഭിച്ച പ്രവൃത്തികൾ ഫലപ്രദമായില്ലെന്നാണ് പരാതി. കെഎസ്ആർടിസി ബഹുനില മന്ദിരത്തിന് മുന്നിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് യാർഡ് കോൺക്രീറ്റ് ചെയ്യുകയും ഡ്രെയിനേജ് സംവിധാനം നവീകരിക്കുകയും ചെയ്യാൻ തീരുമാനമുണ്ടായത്.
രണ്ട് മാസം മുമ്പ് സ്റ്റാൻഡിന്റെ പകുതിഭാഗത്ത് കോൺക്രീറ്റ് പൂർത്തിയാക്കിയെങ്കിലും ശേഷിക്കുന്ന ജോലികൾ ഇതേവരെ പൂർത്തിയായിട്ടില്ല. മഴ ആരംഭിച്ചതോടെ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ യാത്രക്കാർ വെള്ളത്തിലൂടെയാണ് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
സ്റ്റാൻഡിന്റെ ഭൂമിക്ക് സ്വാഭാവികമായി വടക്കുനിന്ന് തെക്കോട്ടാണ് ചെരിവ്. എന്നാൽ നവീകരണത്തിന്റെ ഭാഗമായി വെള്ളത്തിന്റെ ഒഴുക്ക് തെക്കുനിന്ന് വടക്കോട്ടാക്കിയാണ് ഡ്രെയിനേജ് സംവിധാനം ഒരുക്കിയതെന്നാണ് ആക്ഷേപം. ഇത് അശാസ്ത്രീയമാണെന്ന് തുടക്കത്തിൽ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം ഡിപ്പോ സന്ദർശിച്ച സി.വി. ശാന്തകുമാർ എഎൽഎ, യാർഡ് നവീകരണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പ് കരാറുകാരൻ ജോലി ഉപേക്ഷിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിഷയം പൊതുമരാമത്ത്, ഗതാഗത മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
യാർഡ് നവീകരണത്തിൽ ക്രമക്കേട് നടന്നതായി കെഎസ്ടി വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് മണ്ണടി ആരോപിച്ചു. നിർമാണത്തിലെ വീഴ്ച സംബന്ധിച്ച് പോലീസ് വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും സിമന്റ് പൊടി ഉയർന്നിരുന്നതായും അദ്ദേഹം ആരോപിച്ചു.