പത്തനംതിട്ട: പതിനേഴുകാരൻ സ്റ്റാർട്ടപ്പുകളുടെ ലോകത്ത് പടുത്തുയർത്തിയത് നാല് കന്പനികൾ. സഹപാഠികൾ പ്ലസ് ടു പരീക്ഷാ ചൂടിലേക്കും തുടർപഠന ചിന്തകളിലേക്കും തിരിയുന്ന പ്രായത്തിൽ, പത്തനംതിട്ട കുമ്പഴ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഏബൽ റെനി ഡിജിറ്റൽ ലോകത്ത് സ്വന്തമായി ഒരു സാമ്രാജ്യം പടുത്തുയർത്തുകയാണ്.
പഠനപുസ്തകങ്ങൾക്കൊപ്പം കോഡിംഗും ബിസിനസ് സ്ട്രാറ്റജികളും നെഞ്ചിലേറ്റിയ എബൽ റെനി എന്ന കൗമാരക്കാരൻ ഇന്ന് ഒന്നല്ല, നാല് ഡിജിറ്റൽ സംരംഭങ്ങളുടെ അമരക്കാരനാണ്. സാങ്കേതികവിദ്യ കേവലം വിനോദത്തിനപ്പുറം വലിയ സാമൂഹിക-ബിസിനസ് മാറ്റങ്ങൾക്കുള്ള ആയുധമാക്കാമെന്ന്തെളിയിക്കുകയാണ് ഈ യുവ സ്റ്റാർട്ടപ്പ് ഫൗണ്ടർ.
പത്തനംതിട്ട എംഎൽഎ അബിൻ വർക്കിക്കുവേണ്ടി ആറന്മുള കണക്ട് എന്ന പേരിൽ വെബ്സൈറ്റ് തയാറാക്കി നൽകിയത് ഏബൽ റെനിയാണ്. എംഎൽഎയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന പേജാണിത്.
തുടക്കം അഞ്ചാം ക്ലാസിൽ; ലക്ഷ്യം പ്രശ്നപരിഹാരം
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എബലിന്റെ മനസ് സാങ്കേതികവിദ്യക്കു പിന്നാലെയായിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ വിസ്മയങ്ങൾ വെറുതെ ആസ്വദിക്കുന്നതിനു പകരം, അവയ്ക്കു പിന്നിലെ സാങ്കേതികത എന്തെന്ന് തെരയുകയായിരുന്നു ഈ കുട്ടി.
വെബ് ഡെവലപ്മെന്റ്, ഡിജിറ്റൽ ബ്രാൻഡിംഗ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ സ്വയം ആർജിച്ചെടുത്ത അറിവാണ് ഇന്ന് എബലിനെ വ്യത്യസ്തനാക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയായിരിക്കേയാണ് ഒരു മികച്ച സംരംഭകനാക്കി മാറിയത്.
വെബ്സൈറ്റുകൾ മനോഹരമായി ഡിസൈൻ ചെയ്യുന്നതിനപ്പുറം, ബിസിനസുകൾക്കും സാധാരണക്കാർക്കും ഉപകാരപ്രദമായ രീതിയിൽ പ്രായോഗിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ പരിഹാരം കാണുക എന്നതായിരുന്നു എബലിന്റെ ലക്ഷ്യം.
നാല് സംരംഭങ്ങൾ; വിസ്മയിപ്പിക്കുന്ന വളർച്ച
ചെറിയ പ്രായത്തിൽ തന്നെ തന്റേതായ ആശയങ്ങൾ നടപ്പിലാക്കാൻ എബൽ രൂപം നൽകിയത് നാല് വ്യത്യസ്ത സംരംഭങ്ങൾക്കാണ്. ബ്രെറ്റ് മീഡിയ ഫോഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിറ്റൽ ബ്രാൻഡിംഗും ബിസിനസ് പ്രൊമോഷനുകളും കൈകാര്യം ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് ബിസിനസുകൾക്കും ആവശ്യമായ അത്യാധിക വെബ്സൈറ്റുകളും സാങ്കേതിക സഹായങ്ങളും ഒരുക്കുന്ന വെബ് റീച്ച് എക്സ ആൻഡ് ലയോറ ലാബ്സാണ് മറ്റൊരു സംരംഭം.
വിഗോ ഇനോവേഷൻസ് ഡിജിറ്റൽ മേഖലയിലെ നവീകരണങ്ങൾ ലക്ഷ്യമിട്ട് എബൽ സഹസ്ഥാപകനായി തുടക്കമിട്ട മറ്റൊരു ശ്രദ്ധേയ സംരംഭമാണ് . വെബ്സൈറ്റ് നിർമാണം, വാട്സ്ആപ്പ് ഓട്ടോമേഷൻ, റസ്റ്റോറന്റ് ടെക്നോളജി, ഡിജിറ്റൽ കമ്യൂണിക്കേഷൻ ടൂളുകൾ എന്നിവയിലെല്ലാം എബലിന്റെ കമ്പനികൾ ഇന്ന് തനത് മുദ്ര പതിപ്പിച്ചു. പ്രായോഗികമായ ബിസിനസ് ബുദ്ധിയും സാങ്കേതികത്വവും ഒത്തുചേർന്നതോടെ നിരവധി സംരംഭകരാണ് ഏബലിന്റെ സഹായം തേടിയെത്തുന്നത്.
സമൂഹത്തിനും ബിസിനസുകൾക്കും ഒരേപോലെ ഉപകാരപ്പെടുന്ന, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എബൽ റെനി പറയുന്നു.
പഠനവും ബിസിനസും ഒരുമിച്ച്
പ്ലസ് ടു സയൻസ് സ്ട്രീമിലെ കഠിനമായ പഠനത്തോടൊപ്പമാണ് എബൽ തന്റെ സ്റ്റാർട്ടപ്പുകളുടെ ദൈനംദിന കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. സമയകൃത്യതയും കഠിനാധ്വാനവുമാണ് ഈ രണ്ട് മേഖലകളെയും ഒരേപോലെ വിജയകരമായി കൊണ്ടുപോകാൻ എബലിനെ സഹായിക്കുന്നത്.
അടൂർ പ്രകാശ് എംപിയുടെ പഴ്സണൽ അസിസ്റ്റന്റായ റെനി പി. വർഗീസിന്റെയും വീട്ടമ്മയായ മറീന ജോസഫിന്റെയും മകനായ എബലിന് കുടുംബത്തിൽനിന്നും സ്കൂളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സാങ്കേതികവിദ്യയിലൂടെ വലിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയാറെടുക്കുന്ന എബൽ റെനി, കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ്. കേവലം തൊഴിലന്വേഷകരല്ല, മറിച്ച് തൊഴിൽദാതാക്കളാകാൻ പോന്നവരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഈ പതിനേഴുകാരൻ.