ജീവനക്കാർ ഒത്തുചേർന്ന് കേക്ക് മുറിച്ചപ്പോൾ.
കാഞ്ഞിരപ്പള്ളി: മൂവായിരത്തിൽപ്പരം രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബ്. 2,131 പേര്‍ക്ക് ആന്‍ജിയോഗ്രാം പരിശോധനയും 872 പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയും നാലു പേര്‍ക്ക് പേസ്മേക്കര്‍ ചികിത്സയും ഉൾപ്പെടെ 3,007 രോഗികൾക്ക് കാത്ത് ലാബിന്റെ സേവനം ലഭ്യമാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലയോര മേഖലയിലെ നിർധനരായ രോഗികളുടെ പ്രധാന ആശ്രയമാണ് ജനറല്‍ ആശുപത്രിയുടെ കാത്ത് ലാബ്. മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങളുമായി എത്തുന്നവര്‍ കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിച്ചിരുന്നത്.
2022 ജനുവരിയിലാണ് കാത്ത് ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ ജനറല്‍ വാര്‍ഡിന് മുകളിലത്തെ നിലയിലാണ് കാത്ത് ലാബിന്റെ പ്രവര്‍ത്തനം. ഒരു ഡോക്ടറും 18 ജീവനക്കാരുമാണ് സേവനത്തിനായുള്ളത്.
ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ളവര്‍ക്ക് സൗജന്യവും അല്ലാത്തവര്‍ക്ക് ഉപകരണങ്ങളുടെ ചാര്‍ജുമാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ചികിത്സയാണ് ജനറല്‍ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നത്.
3,000 രോഗികൾക്ക് ചികിത്സ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡോ. പി.ആർ. ബിജുമോന്റെ നേതൃത്വത്തിൽ ജീവനക്കാരും രോഗികളും ഒത്തുചേർന്ന് സന്തോഷം പങ്കുവച്ചു.
Tags : Cath Lab NattuVishasham DistrictNews