കടുത്തുരുത്തി: മുട്ടുചിറ-എഴുമാന്തുരുത്ത് റോഡ് നിര്‍മാണം 15ന് ശേഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രി മോന്‍സ് ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ റോഡ് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
മുട്ടുചിറ മുതല്‍ ഇഎസ്ബി വിരിച്ചു റോഡ് സഞ്ചാരയോഗ്യമാക്കുന്ന നടപടികള്‍ മുമ്പ് ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മഴ ശക്തമായത്. 84 കോടി രൂപയുടെ പുതുക്കിയ പദ്ധതിയാണ് കെഎസ്ടിപി നടപ്പാക്കുന്നത്.
മുട്ടുചിറ-ആയാംകുടി-ഏഴുമാന്തുരുത്ത്-വടയാര്‍ ചന്തപ്പാലം-വെള്ളൂര്‍-മുളക്കുളം അമ്പലപ്പടി ജംഗ്ഷന് റോഡ് വികസന പദ്ധതിയുടെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ജലവിഭവ മന്ത്രിയുടെ ചേംബറില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. റോഡ് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വിവിധ തരത്തിലുള്ള യൂട്ടിലിറ്റീസ് പുനഃക്രമീകരിക്കും. ഇതുപ്രകാരം പിഡബ്ല്യുഡി, കെഎസ്ടിപി ഉദ്യോഗസ്ഥരും വാട്ടര്‍ അഥോറിറ്റി എന്‍ജിനിയര്‍മാരും ജോയിന്റ് ഇന്സ്പെക്ഷന് നടത്തും.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള ജോലികള്‍ പരിശോധിച്ചു, സമയബന്ധിതമായി പ്രവൃത്തി നടപ്പാക്കും. ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ളതും പുനഃക്രമീകരിക്കാനുള്ളതും പരിശോധിച്ച് ഉടന്‍ തീര്‍പ്പാക്കും. മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡില്‍ നിര്‍മിച്ചിരിക്കുന്ന ഓടകളുടെ അശാസ്ത്രീയത പരിശോധിച്ചു തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ടാറിംഗ് പ്രവൃര്‍ത്തികള്‍ ആരംഭിക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കും. ഉന്നത നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി ടാറിംഗ് ജോലികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ മന്ത്രി മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കാനായത്.
മുട്ടുചിറയില്നിന്നും ആയാംകുടി വഴി എഴുമാന്തുരുത്ത് ഭാഗത്തേക്ക് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം മുളക്കുളം അമ്പലപ്പടി ഭാഗത്ത് നിന്നും വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കുമുള്ള റോഡ് നിര്‍മാണവും സമയബന്ധിതമായി നടപ്പാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പരിശോധിച്ചു അംഗീകരിച്ച പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മുട്ടുചിറ-വടയാര്‍-മുളക്കുളം റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 84 കോടി രൂപയുടെ പുതുക്കിയ പദ്ധതിയാണ് അംഗീകരിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിലെ കെഎസ്ടിപി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണ പ്രവൃര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പെരുമ്പാവൂര്‍ ഇകെകെ കമ്പനിയാണ് പ്രവര്‍ത്തിയുടെ പുതുക്കിയ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്