സുൽത്താൻ ബത്തേരി: നൂൽപ്പുഴയിലെ വനഗ്രാമമായ കുമഴിയിൽ കാച്ചിൽ വിളവെടുപ്പുകാലം കണ്ണീരിന്റേത്. കാലവാസ്ഥവ്യതിയാനവും വന്യമൃഗശല്യവും വിലക്കുറവുമാണ് ഇത്തവണ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നൂൽപ്പുഴ കുമഴി കാച്ചിലിന്റെ വിളവെടുപ്പാണ് ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ നടക്കുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണയും കർഷകർ കൃഷിയിറക്കിയത്. എന്നാൽ മഴവിടാതെ നിന്നതും പിന്നീടുണ്ടായ ഇലകരിച്ചിൽ രോഗവും കൃഷിയെ പ്രതിസന്ധിയിലാക്കി. ഇതിനിടെ കാട്ടാന, മാൻ, കുരങ്ങ്, പന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും കർഷകർക്ക് തിരിച്ചടിയായി. ഇതിനെയെല്ലാം അതിജീവിച്ച് വിളവെടുപ്പ് സമയുത്തുണ്ടായ വിലയിടിവും കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
സാധാരണനിലയിൽ ഒരു ചുവട്ടിൽ നിന്ന് രണ്ട് കിലോ വരെ കാച്ചിൽ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത് അരോകിലോയിൽ താഴെയായി മാറി. നീണ്ടുനിന്ന മഴയും രോഗബാധയുമാണ് ഇതിനുകാരണമായി കർഷകർ ചൂണ്ടികാണിക്കുന്നത്.
അറുപതുകിലോ കാച്ചിലിന് 2,100 രൂപയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. മുൻവർഷം 3600 രൂപവരെ ലഭിച്ചിരുന്നു. നിലവിലെ വിലഅനുസരിച്ച് മുടക്ക് മുതൽപോലും തിരികെ ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. നൂറ് ഏക്കർ വരുന്ന കുമഴിയിലെ വയലിൽ അഞ്ച് വർഷം മുൻപ് വരെ പൂർണമായും നെൽകൃഷിയായിരുന്നു.
എന്നാൽ വന്യമൃഗ ശല്യം വർധിച്ചതോടെ നെൽകൃഷി ഉപേക്ഷിച്ചു. എറണാകുളത്തേക്ക് അടക്കം നെല്ല് കയറ്റി പോയിരുന്ന ഗ്രാമത്തിലെ കൃഷിയിടം പിന്നീട്കാച്ചിൽ കൃഷിയിലേക്ക് മാറുകയായിരുന്നു. ഇവിടത്തെ കാച്ചിലിന് ആവശ്യക്കാരേറെ ഉണ്ടായതോടെ തൊണ്ണൂറ് ശതമാനം കൃഷിയിടവും കാച്ചിൽ കൃഷിയിലേക്ക് വഴിമാറി. മറ്റ് കൃഷികളെ അപേക്ഷിച്ച് വന്യമൃഗശല്യം താരതമ്യേന കാച്ചിൽ കൃഷിക്ക് ഇല്ലാത്തതും കർഷകർക്ക് ആശ്വാസമായിരുന്നു.
പക്ഷെ ഇത്തവണ കാട്ടാനയും മാനുമടക്കം കാച്ചിൽ കൃഷി നശിപ്പിച്ചത് കർഷകർക്ക് ദുരിതമായിമാറി. ഇതിനിടെയാണ് കാലാവസ്ഥ വ്യതിയാനവും രോഗബാധയും വിലയിടിവും കർഷകരെ കണ്ണീരിൽ ആഴ്ത്തിയത്.
Tags : local nattuvishesham Harvesting