ഇരിട്ടി: ആറളം, പായം പഞ്ചായത്തുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഷിഗല്ല, മഞ്ഞപ്പിത്തം, ടൈഫോയിഡ് ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി എന്നിവ കാണപ്പെടുന്ന സാഹചര്യത്തിലാണ് സിഎച്ച്സി കീഴ്പ്പള്ളി, വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പായത്തും ആറളത്തും വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകൾ, കൂൾബാർ ബേക്കറി, ചിക്കൻ സ്റ്റാൾ, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, പൗൾട്രി ഫാം , പന്നിഫാം, ആക്രി കടകൾ, റബർ തോട്ടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യം കണ്ടതിനും ഹെൽത്ത് കാർഡ് ഇല്ലാത്തതിനും പഴകിയ ഭക്ഷണം സൂക്ഷിച്ചതിനും കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും കൊതുക് വളർത്തുന്ന സാഹചര്യം സൃഷ്ടിച്ചതിനും പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. ആരോഗ്യ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് കാരി ബാഗ് പിടിച്ചെടുത്തു. കടകളിൽ വില്പനയ്ക്കു വച്ചിരുന്ന പഴകിയതും കാലാവധി കഴിഞ്ഞതുമായ പായ്ക്കറ്റ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യവിഭാഗം നിർദേശിച്ചിരിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ആറളത്ത് പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, ജെഎച്ച്ഐമാരായ എസ്. അരുൺ, ഒ. ഗിന, പാർവതി, എൻ. കിരൺ ജോയി, പി.കെ. ഷഹല എന്നിവർ നേതൃത്വം നൽകി. പായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി , ജെഎച്ച്ഐമാരായ അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ പങ്കെടുത്തു.